തിരുവനന്തപുരം: കാൻസർ പ്രതിരോധത്തിന് ചുവപ്പ് കൊടുവേലിയുടെ (പ്ലംബാഗോ സെയ്‌ലാനിക്ക) സംയുക്തം ഫലപ്രദമാണെന്ന തിരുവനന്തപുരം സ്വദേശികളുടെ കണ്ടെത്തലിന് കേന്ദ്രസർക്കാരിന്റെ പേറ്റന്റ്. കൊടുവേലി വേരിലെ പ്ലംബാഗിൻ ഹൈഡ്രോക്‌സി ക്വിനോണിന്റെ ഘടനാപരമായ പരിഷ്‌കരണത്തിലൂടെ ലഭിച്ച ഫ്ലൂറോ ഡെറിവേറ്റീവെന്ന സംയുക്തമുപയോഗിച്ചാണ് ചികിത്സ സാദ്ധ്യമാകുന്നത്.
കോളേജ് ഒഫ് എൻജിനിയറിംഗ് ട്രിവാൻഡ്രത്തിലെ (സി.ഇ.ടി) കെമിസ്‌ട്രി വിഭാഗം മേധാവിയായിരുന്ന ഡോ. ആനറ്റ് ഫെർണ്ടാസിന്റെ നേതൃത്വത്തിൽ ഡോ. ഷൈനി പി. ലൈല, ഡോ. ബി. അരുൺകുമാർ എന്നിവർ 2009ലാണ് ഇതു സംബന്ധിച്ച് സി.ഇ.ടി കേന്ദ്രീകരിച്ച് പഠനം തുടങ്ങിയത്. വൻകുടലിലെയും ത്വക്കിലെയും കാൻസറിന് ഈ സംയുക്തം ഫലപ്രദമാണെന്നാണ് പഠനം. സാധാരണ മരുന്നുകളേക്കാൾ പാർശ്വഫലം കുറവണെന്നാണ് വിലയിരുത്തൽ.
തൃശൂർ അമല കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എലികളിൽ നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു. തുടർപഠനങ്ങൾ നടക്കുകയാണെന്ന് ഗവേഷകർ 'കേരളകൗമുദി"യോട് പറഞ്ഞു. കൂടുതൽ മൃഗങ്ങളിൽ പരീക്ഷണം നടത്തി സംയുക്തത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്ന പ്രക്രിയയാണ് ഇനി നടക്കേണ്ടത്. ഇതിനുശേഷമാകും ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി സഹകരിച്ച് മരുന്നാക്കി വിപണിയിലിറക്കുക.
പേറ്റന്റ് ലഭിച്ച പഠനം ജേർണൽ ഒഫ് ബയോ മോളിക്കുലർ സ്‌ട്രെക്‌ച്ചർ ആൻഡ് ഡൈനാമിക്‌സ്, ആൻഡി കാൻസർ ഏജന്റ് ഇൻ മെഡിക്കൽ കെമിസ്‌ട്രി എന്നീ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി.ഇ.ടിയിലെ ബേസിക് സയൻസ് വിഭാഗത്തിലെ ആദ്യ പേറ്റന്റും കോളേജിന് ലഭിക്കുന്ന മൂന്നാമത്തെ പേറ്റന്റുമാണിത്.
പാലക്കാട് പത്തിരിപ്പാല ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് വിരമിച്ച ആനറ്റ് ഫെർണാണ്ടസ് തിരുവനന്തപുരം മരുതംകുഴി സ്വദേശിയാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ കെമിസ്‌ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഷൈനി പി. ലൈല പോത്തൻകോടും കാര്യവട്ടത്ത് പ്രോജക്‌ട് അസിസ്റ്റന്റായ അരുൺകുമാർ ആറ്റിങ്ങലുമാണ് താമസം.
കൊടുവേലി
ത്വക്ക് രോഗങ്ങൾക്ക് പണ്ടുമുതലുള്ള ഒറ്റമൂലിയാണ് കൊടുവേലി. നീലക്കൊടുവേലി, വെള്ളക്കൊടുവേലി, ചുവപ്പ് കൊടുവേലി എന്നിങ്ങനെ മൂന്ന് തരമാണ്. കൊടുവേലിയുടെ വേരിലെ ഗന്ധവും നീറ്റലും പന്നി, എലി ശല്യത്തിൽ നിന്ന് കൃഷിക്കാരെ രക്ഷിക്കുന്നു.
'സി.ഇ.ടിയെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്. ഗവേഷണത്തിന്റെ തുടർചലനങ്ങൾ സമൂഹത്തിൽ പ്രതിഫലിക്കാൻ പോകുന്നുവെന്നതിന്റെ സന്തോഷമുണ്ട്. കാൻസറിനെതിരായ മികച്ച ഒറ്റമൂലിയായി സംയുക്തം മാറുമെന്നാണ് പ്രതീക്ഷ".
- വി. സുരേഷ്ബാബു, പ്രിൻസിപ്പൽ,സി.ഇ.ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |