തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സർക്കാർ വകുപ്പിൽ ജോലിയിൽ പ്രവേശിക്കാൻ സാദ്ധ്യതയുള്ളവർക്ക് മുൻകൂട്ടി പരിശീലനം നൽകുന്നു. തദ്ദേശസ്വയംഭരണ വകുപ്പിലാണ് ഇത് നടപ്പാക്കുന്നത്. ഉദ്യോഗസ്ഥ ക്ഷാമമുള്ള എൻജിനിയറിംഗ് വിഭാഗത്തിൽ കാര്യങ്ങൾ പഠിക്കാനെടുക്കുന്ന കാലതാമസം ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. ജോലിയിൽ പ്രവേശിച്ച ശേഷം ശമ്പളത്തോടെ പരിശീലനം നൽകുന്നതാണ് നിലവിലുള്ള സമ്പ്രദായം.
അസിസ്റ്റന്റ് എൻജിനിയർ തസ്തികയിൽ പ്രവേശിക്കാൻ അഡ്വൈസ് കാത്തിരിക്കുന്നവരെ, എൻജിനിയറിംഗ് പ്രവൃത്തികളും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് വകുപ്പിലെ എൻജിനിയർമാർക്കായി മേയ്, ജൂൺ മാസങ്ങളിൽ കില സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ പങ്കാളികളാക്കും. രാജ്യത്ത് തന്നെ ഇത് പുതിയമാതൃകയാകുമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.
മേയ് രണ്ടാംവാരം ആദ്യബാച്ച് ആരംഭിക്കും. പങ്കെടുക്കുന്നവർ www.celsgd.kerala.gov.in se പ്രൊഫോർമ എഫ്.1151 മുഖേന അപേക്ഷിക്കണം. താമസവും ഭക്ഷണവും സൗജന്യം. എല്ലാവരും പരിശീലനത്തിൽ പങ്കെടുക്കണമെന്ന് നിർബന്ധമില്ല.
പരിശീലനം നൽകുന്നതിനിടെ മറ്റുജോലി ലഭിച്ച് പോകുന്നവരുണ്ടാവാമെങ്കിലും പ്രവൃത്തിപരിചയം നേടി സർവീസിലെത്തുന്ന സംവിധാനം ജനോപകാരപ്രദമാകുമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.
അസി. എൻജിനിയർ റാങ്ക് ലിസ്റ്റിൽ 750 പേർ
തദ്ദേശവകുപ്പിൽ 130 അസി. എൻജിനിയർമാരെ ഉടൻ നിയമിക്കും.
ആദ്യഘട്ട പരിശീലനം 100പേർക്ക്
കിലയുടെ തൃശൂർ, കൊട്ടാരക്കര കാമ്പസുകളിൽ ഒരാഴ്ച വീതം പരിശീലനം.
പ്രധാന നേട്ടങ്ങൾ
1. ജോലിയിൽ പ്രവേശിക്കുമ്പോൾ മുതൽ എൻജിനിയർമാർക്ക് സജീവമാകാം
2. പരിശീലനത്തിന് പോകുമ്പോൾ ഉണ്ടാകുന്ന ജീവനക്കാരുടെ കുറവിന് പരിഹാരം
3. ഏർപ്പെടുന്ന തൊഴിലിനെക്കുറിച്ച് വ്യക്തമായ ധാരണ
4. നടപടിക്രമങ്ങൾ പഠിക്കാൻ കൂടുതൽ സമയം പാഴാക്കേണ്ട
'സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പ് നടപടിക്രമങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും നിർമ്മാണമേഖലയിലെ ആധുനികവത്കരണത്തിന്റെ സാദ്ധ്യതകൾ പരിപോഷിപ്പിക്കാനും ആദ്യമായാണ് ഇത്തരമൊരു പരിശീലനം.'
-എം.വി. ഗോവിന്ദൻ
തദ്ദേശ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |