കാസർകോട്: ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിക്കുകയും 31 കുട്ടികൾ ഉൾപ്പെടെ 37 പേർ ആശുപത്രിയിലാവുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ മൂന്നു പേരെയും ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജ്സിട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ഷവർമ്മ വിളമ്പിയ ചെറുവത്തൂർ ടൗണിലെ ഐഡിയൽ ഫുഡ്പോയിന്റ് കൂൾബാറിന്റെ മാനേജിംഗ് പാർട്ണർ മംഗളൂരു കൊല്ല്യ സ്വദേശി അനക്സ്ഗർ (58), ഷവർമ്മ മേക്കർ നേപ്പാൾ സലക്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാമിലാൽ സ്വദേശി സന്ദേശ് റായി (28), പടന്ന റഹ്മാനിയ മദ്രസയ്ക്കു സമീപം താമസിക്കുന്ന ഭീമനടി ഓട്ടപദവ് സ്വദേശി ടി. അഹമ്മദ് (45) എന്നിവരാണ് റിമാൻഡിലായത്. അതിനിടെ, സ്ഥാപനത്തിന്റെ പിന്നിൽ നിറുത്തിയിട്ടിരുന്ന കെ. എൽ 7439 നമ്പർ ഒമ്നി വാൻ അജ്ഞാതർ തീവച്ചുനശിപ്പിച്ച നിലയിൽ കണ്ടെത്തി.
സംഭവ ദിവസംതന്നെ ചന്തേര ഇൻസ്പെക്ടർ പി. നാരായണനും സംഘവും കസ്റ്റഡിയിലെടുത്ത അനക്സ്ഗറിന്റെയും സന്ദേശ് റായിയുടെയും അറസ്റ്റ് തിങ്കളാഴ്ചയും അഹമ്മദിന്റെ അറസ്റ്റ് ഇന്നലെയുമാണ് രേഖപ്പെടുത്തിയത്. മനപ്പൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കൂൾ ബാറിന്റെ ഉടമ ചെറുവത്തൂർ പിലാവളപ്പിൽ സ്വദേശിയും കാലിക്കടവിൽ താമസക്കാരനുമായ കുഞ്ഞഹമ്മദിന്റേതാണ് ബേക്കറി. ഇപ്പോൾ ഗൾഫിലുള്ള ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യും. കുഞ്ഞഹമ്മദിന്റെ മരുമകനാണ് അറസ്റ്റിലായ അനക്സ്ഗർ. പ്ലസ് വൺ ട്യൂഷനു ചേരാൻ സമീപത്തെ പാരലൽ കോളേജിലെത്തിയ ദേവനന്ദ(16)യാണ് മരിച്ചത്.
പ്രത്യേകസംഘം അന്വേഷിക്കും
സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സ്ഥാപനം സന്ദർശിച്ച ശേഷം കാസർകോട് ജില്ല പൊലീസ് ചീഫ് വൈഭവ് സക്സേന പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ കൂൾ ബാറിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ചെറുവത്തൂരിലെ ആരോഗ്യവകുപ്പ് അധികൃതരും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരക്കെ പരിശോധന നടത്തി.
തോന്നുംപടി പറ്റില്ല,വരുന്നൂ
ഷവർമ്മ തട്ടുകൾക്ക് നിയന്ത്രണം
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ, തദ്ദേശ വകുപ്പുകളുടെ അനുമതി ഇല്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്നതുൾപ്പെടെ ഷവർമ്മ തട്ടുകൾക്ക് ശക്തമായ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഇവ പാലിക്കേണ്ട മാനദണ്ഡങ്ങൾ തയ്യാറാക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ഭക്ഷ്യസുരക്ഷാ ലൈസൻസിന് അപേക്ഷിക്കുമ്പോൾ ഇത് ഉറപ്പാക്കിയാലേ നൽകൂ. ശുചിത്വം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
ചിക്കൻ മതിയായ രീതിയിൽ വേവാൻ സൗകര്യമുണ്ടെന്നും വാട്ടിയ മുട്ടയിൽ മാത്രം മയോണൈസ് തയ്യാറാക്കുന്നുവെന്നും ഭക്ഷ്യസുരക്ഷാ പരിശോധനാ വിഭാഗം ഉറപ്പാക്കും. ഹോട്ടലുകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് വില്പന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ലൈസൻസോടെയാണോ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾ അടിയന്തര പരിശോധന നടത്തും. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് മന്ത്രി എം.വി.ഗോവിന്ദൻ നിർദ്ദേശം നൽകി.
അന്തരീക്ഷ ഊഷ്മാവ് ഉയരുന്ന സാഹചര്യത്തിൽ മാംസാഹാരം പെട്ടെന്ന് കേടാകാൻ സാദ്ധ്യതയുണ്ട്. തദ്ദേശ സ്ഥാപന സെക്രട്ടറിമാർ മാംസാഹാരം വിൽക്കുന്ന സ്ഥാപനങ്ങളിൽ കൃത്യമായി പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു.
ഷവർമ്മ കഴിച്ച തിരു. സ്വദേശി
വിദ്യാർത്ഥിനി ആശുപത്രിയിൽ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമുള്ള മലബാർ ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ച ബി.എസ്.സി (ഡയാലിസിസ്) വിദ്യാർത്ഥിനിയെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയും തിരുവനന്തപുരം സ്വദേശിയുമായ 20കാരിയാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ചത്. അരമണിക്കൂർ കഴിഞ്ഞപ്പോൾ ശരീരത്തിൽ ചൊറിച്ചിൽ അടക്കമുള്ള അസ്വസ്ഥതയുണ്ടായി. വിദ്യാർത്ഥിനി അധികൃതർക്ക് പരാതി നൽകി.
ചിക്കനും മയോണൈസും വില്ലനാകും
ഷവർമ്മയെ മാരകമാക്കുന്നത് സാൽമണെല്ല
കെ.എസ്.അരവിന്ദ്
തിരക്ക് കൂട്ടേണ്ട, വേവാൻ സമയമെടുക്കട്ടെ
തിരുവനന്തപുരം : ഷവർമ്മ തയ്യാറാക്കുന്നതിൽ അതീവ ജാഗ്രത വേണമെന്ന് ഓർമ്മിപ്പിക്കുകയാണ് ചെറുവത്തൂരിലെ പെൺകുട്ടിയുടെ ദുരന്തം. ചിക്കനും മയോണൈസും വില്ലനാകുമ്പോൾ അതിലുണ്ടാകുന്ന സാൽമണെല്ല ബാക്ടീരിയയാണ് മരണകാരണമാകുന്നത്. 80 ശതമാനം ഭക്ഷ്യവിഷബാധയ്ക്കും കാരണം ഈ ബാക്ടീരിയയാണ്.
ചിക്കൻ വെന്തില്ലെങ്കിൽ സാൽമണെല്ല ശരീരത്തിലെത്തും. ഫ്രഷ് ചിക്കനിലും ഇൗ ബാക്ടീരിയ ഉണ്ട്. വേവിച്ചാൽ മാത്രമേ നശിക്കൂ. മയോണൈസുകളിലും ഈ ബാക്ടീരിയ വളരും. കുറഞ്ഞത് 75 ഡിഗ്രി സെന്റിഗ്രേഡിൽ പത്ത് മിനിറ്റ് വേവിച്ചാലേ സാൽമണെല്ല നശിക്കൂ. 55ഡിഗ്രിയിൽ ഒരു മണിക്കൂർ അല്ലെങ്കിൽ 60ഡിഗ്രിയിൽ അരമണിക്കൂർ വേവിക്കണം.
സാൽമണെല്ല അപകടമാകുന്നത്
വേവാത്ത ചിക്കൻ കമ്പിയിൽ കോർത്തുവയ്ക്കുമ്പോൾ ചെറുചൂടിൽ അതിലെ ദ്രവങ്ങൾ താഴെയുള്ള പ്ളേറ്റിൽ വീഴും. നിശ്ചിതഡിഗ്രിയിൽ ചൂടേൽക്കാത്തതിനാൽ ബാക്ടീരിയ തങ്ങിനിൽക്കും. വേവിച്ച ഭാഗം അരിഞ്ഞെടുത്ത ശേഷമുള്ള മാംസത്തിലും അത് എത്തും.
ആവശ്യക്കാർ കൂടുംതോറും പെട്ടെന്ന് അരിഞ്ഞെടുത്ത് വിളമ്പും. അപ്പോൾ മാംസത്തിന്റെ പുറം ഭാഗം മാത്രമേ വെന്തിട്ടുണ്ടാവൂ. തിരക്കുള്ള കടയിൽ അഞ്ചോ പത്തോ പേർക്ക് ലഭിക്കുന്നത് വെന്ത മാംസവും പിന്നീടുള്ളത് പാതി വെന്തതുമായിരിക്കും. ഒപ്പം ബാക്ടീരിയയും.
പച്ചമുട്ടയിലുണ്ടാക്കുന്ന മയോണൈസിലും സാൽമണെല്ല വളരും. വാട്ടിയെടുക്കുന്ന മുട്ടമാത്രമേ ഉപയോഗിക്കാവൂ. പരമാവധി നാലുമണിക്കൂറിൽ കൂടുതൽ കരുതി വയ്ക്കരുത്.
'നല്ലപോലെ പാകം ചെയ്ത് ചൂടാറും മുമ്പേ കഴിക്കുന്നതാണ് ശരിയായ ഭക്ഷണശീലം. ഷവർമ്മ പോലുള്ള ഭക്ഷണങ്ങളിൽ അത് പാലിക്കപ്പെടുന്നില്ല.'
-എം. ലാലു ജോസഫ്
ഹെൽത്ത് ഇൻസ്പെക്ടർ
സമൂഹ്യാരോഗ്യ കേന്ദ്രം, അഗളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |