തിരുവനന്തപുരം; പത്രപ്രവർത്തന രംഗത്ത് പുരോഗമന ആശയങ്ങൾ പ്രകടിപ്പിക്കുന്ന പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ 52 -ാ മത് വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന വലിയൊരു ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് എത്തിക്കാൻ പരിശ്രമിക്കുന്നതാണ് കേരളകൗമുദിയുടെ എക്കാലത്തെയും നയം. സമൂഹത്തിന്റെ താഴേത്തട്ടിലിറങ്ങി സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ് മാദ്ധ്യമ ധർമ്മം. നമ്മുടെ നാടിന്റെ പുരോഗതിയിൽ മാദ്ധ്യമങ്ങൾക്കുള്ള പങ്ക് ചെറുതല്ല. ചില പ്രത്യേക മതവിഭാഗങ്ങളെ തെരഞ്ഞുപിടിച്ച് എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാർ അവരാണെന്ന് വരുത്തിത്തീർക്കാൻ ചില കേന്ദ്രങ്ങളിൽ ശ്രമം നടക്കുന്നുണ്ട്. മയക്കുമരുന്ന് ലോബികൾ ഇസ്‌ലാം മതവിഭാഗത്തിൽപ്പെട്ടവരാണെന്ന വിധത്തിൽ ചിലർ ഉന്നയിക്കുന്ന ആരോപണം ശരിയല്ല. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്ന മഹത്തായ സന്ദേശം ലോകത്തിന് പകർന്നു നൽകിയ നാടാണിതെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ അദ്ധ്യക്ഷനായി .വാർത്തകളുടെ കാര്യത്തിലും, നിലപാടുകൾ സ്വീകരിക്കുന്നതിലും കൈക്കൊള്ളുന്ന സത്യസന്ധതയാണ് മറ്റുപത്രങ്ങളിൽ നിന്ന് കേരളകൗമുദിയെ വ്യത്യസ്തമാക്കുന്നതെന്നും ,തലസ്ഥാന നഗരിയിലെ സാധാരണക്കാരുടെ ജീവവായുവാണ് കേരളകൗമുദിയെന്നും വിശിഷ്ടാതിഥിയായ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. എം.വിൻസന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കൺവീനർമാരായ എസ് .ഉദയകുമാർ, ആർ.ബൈജു എന്നിവർ പങ്കെടുത്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ് .സാബു സ്വാഗതവും വർക്കിംഗ് പ്രസിഡന്റ് എസ്.ആർ.അനിൽകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |