തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങളിൽ സിനിമാ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചവർക്ക് പല വിഷയത്തിലും വിരുദ്ധ നിലപാടുകളാണുണ്ടായിരുന്നത്. രഹസ്യാത്മക നിലനിറുത്തിക്കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഡബ്ല്യു.സി.സി മുന്നോട്ടു വച്ചത് അദ്ധ്യക്ഷനായിരുന്ന മന്ത്രി സജി ചെറിയാൻ കൈയോടെ നിഷേധിച്ചു.
ചർച്ച നിരാശാജനകമെന്ന് പിന്നീട് ഡബ്ല്യു.സി.സി പ്രതികരിച്ചു. കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നു നിർമ്മാതാക്കളുടെ സംഘടനകളും പറഞ്ഞു. എന്നാൽ, നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും സ്വീകാര്യമാണെന്നും, നിരാശയില്ലെന്നുമാണ് താര സംഘടനയായ 'അമ്മ' പറഞ്ഞത്.
ശുപാർശകളുടെ അടിസ്ഥാനത്തിൽ എത്രയും വേഗം സുരക്ഷിത കേന്ദ്രമായി സിനിമാമേഖലയെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി സജി ചെറിയാൻ യോഗത്തിൽ പറഞ്ഞു. സിനിമയിലെ സ്ത്രീ സുരക്ഷയ്ക്ക് ഹേമാകമ്മിറ്റിയുടെ നിർദ്ദേശങ്ങളുടെയും ശുപാർശകളുടേയും അടിസ്ഥാനത്തിൽ സമഗ്രമായ നിയമമാണ് സർക്കാർ ഉദ്ദേശിക്കുന്നത്.എല്ലാവരേയും ഉൾക്കൊണ്ടും കേട്ടും ഇനിയും ചർച്ചകൾ നടക്കുമെന്ന് മന്ത്രി വിശദീകരിച്ചു. കമ്മിറ്റിയുടെ ശുപാർശകളുടെ പകർപ്പ് ചർച്ചയിൽ പങ്കെടുത്തവർക്ക് നൽകിയിരുന്നു.
ചർച്ചയിൽ ജസ്റ്റിസ് ഹേമയെ കൂടി പങ്കെടുപ്പിക്കണമെന്ന ഡബ്ല്യു.സി.സിയുടെ
ആവശ്യവും മന്ത്രി നിഷേധിച്ചു. തുടർന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ, സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, നിയമ വകുപ്പ് സെക്രട്ടറി ഹരി നായർ എന്നിവരടങ്ങുന്ന പ്രിസീഡിയത്തെ ചുമതലപ്പെടുത്തി മന്ത്രി മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |