തിരുവനന്തപുരം: സാധാരണക്കാരന്റെ ആശ്രയമായ വില കുറഞ്ഞ മദ്യത്തിന് ബെവ്കോ ചില്ലറ വില്പന ശാലകളിലും ബാറുകളിലും കടുത്ത ക്ഷാമം. കഴിഞ്ഞ രണ്ടാഴ്ചയായി പല ജനപ്രിയ ബ്രാൻഡുകളും കിട്ടാനില്ല.വൻകിട മദ്യ നിർമ്മാതാക്കളുടെ വിലകൂടിയ മദ്യം വാങ്ങേണ്ട സ്ഥിതി.
സ്പിരിറ്റ് ( ഇ.എൻ.എ) വിലയിലുണ്ടായ വർദ്ധനയാണ് ക്ഷാമത്തിന് കാരണം. ഉത്പാദന ചെലവിന് ആനുപാതികമായ വില വർദ്ധന നൽകാൻ ബെവ്കോ തയ്യാറായിട്ടുമില്ല.
ഒരു മാസം മുമ്പ് വരെ ഒരു ലിറ്റർ സ്പിരിറ്റ് കേരളത്തിലെത്തുമ്പോഴുള്ള വില ലിറ്ററിന് 52 - 53 രൂപയായിരുന്നു. ഇപ്പോൾ ഇത് 65 രൂപ. ഒരു കെയ്സ് (9 ലിറ്റർ) മദ്യം ഉത്പാദിപ്പിക്കാൻ 50 രൂപ കൂടുതൽ വേണം. കേരളത്തിൽ സ്പിരിറ്റ് ഉത്പാദനമില്ല. 12 സ്വകാര്യ കമ്പനികളുടെ ബോട്ട്ലിംഗ് യൂണിറ്റുകൾ മാത്രമാണ് എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലുള്ളത്.സർക്കാർ മേഖലയിലുള്ളത് ജവാൻ റം നിർമിക്കുന്ന തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസും.
സ്പിരിറ്റിന്റെ വരവ്
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ഉത്പാദന സ്ഥലത്തെ വിലയും കടത്തുകൂലിയും നൽകിയാണ് മദ്യ നിർമാതാക്കൾ സ്പിരിറ്റ് കൊണ്ടുവരുന്നത്. ബെവ്കോ ആവശ്യപ്പെടുന്നതനുസരിച്ച് മദ്യം നൽകും. നിർമാതാക്കൾ 147 രൂപയ്ക്ക് എത്തിക്കുന്ന ഒരു കുപ്പി മദ്യം വെയർഹൗസിൽ നിന്ന് ചില്ലറ വില്പനശാലകൾക്ക് നൽകുന്നത് 500 രൂപയ്ക്ക്. ചില്ലറ വില്പനശാലകൾ ജനത്തിന് നൽകുന്നത് 600 രൂപയ്ക്കും.
കഴുത്തറുപ്പിന്റെ വഴി
□വെയർഹൗസിലെത്തുന്ന
ഒരു കെയ്സിന്റെ (9 ലിറ്റർ) വില -670.32 രൂപ
□എക്സൈസ് ഡ്യൂട്ടി -1063.30 രൂപ
□ഇംപോർട്ട് ഫീ -33.75 'രൂപ
□ ആകെ വില(ട്രാൻസ്പോർട്ടിംഗ്
അടക്കം) .. -1923.08 രൂപ.
□വെയർഹൗസിൽ നിന്ന്
വിൽക്കുമ്പോഴുള്ള നികുതി -4076. 92 രൂപ
□ ബെവ്കോ ചില്ലറ വില്പനശാലയ്ക്ക്
നൽകുന്ന ഒരു കെയ്സ് വിൽക്കുന്നത് - 7,200 രൂപ
'സ്പിരിറ്റ് വിലയിൽ വർദ്ധന നേരിട്ട സാഹചര്യത്തിൽ വിലകുറഞ്ഞ മദ്യത്തിന്റെ ക്ഷാമം പരിഹരിക്കാൻ നടപടി ആലോചിക്കും'.
-ശ്യാംസുന്ദർ
എം.ഡി, ബെവ്കോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |