കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്തു. ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോണിന്റെ നേതൃത്വത്തിലുള്ള ടീമാണ് റിഫയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കോഴിക്കോട് പാവണ്ടൂരിലേക്ക് കൊണ്ടുപോയി.
ദുബായിൽ ഭർത്താവിനൊപ്പം സ്ഥിരതാമസമാക്കിയിരുന്ന റിഫ ദുരൂഹസാഹചര്യത്തിൽ മരണമടയുകയായിരുന്നു. പോസ്റ്റ്മോർട്ടം ചെയ്യണമെന്ന ബന്ധുക്കളുടെ ആവശ്യത്തെതുടർന്ന് പാവവണ്ടൂർ ജുമാ മസ്ജിദിന്റെ കബർസ്ഥാനിൽ കബറടക്കിയ റിഫയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ പുറത്തെടുക്കുകയായിരുന്നു.
തഹസിൽദാറുടെ മേൽനോട്ടത്തിലാണ് മൃതദേഹം പുറത്തെടുത്തത്. താമരശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ദ്ധരും ഒപ്പമുണ്ടായിരുന്നു. എംബാം ചെയ്‌തിരുന്നതിനാൽ മൃതദേഹത്തിന് കാര്യമായ കേടുപാടുകൾ ഉണ്ടായിരുന്നില്ല.
മാർച്ച് ഒന്നിന് ദുബായിലെ താമസസ്ഥലത്താണ് റിഫയെ(20)മരിച്ചനിലയിൽ കണ്ടെത്തിയത്. റിഫയുടെ മരണത്തിന് പിന്നിൽ ഭർത്താവും കാസർകോട് സ്വദേശിയുമായ മെഹ്‌നാസാ(26)ണെന്ന് റിഫയുടെ കുടുംബം ആരോപിച്ചിരുന്നു. മാനസികവും ശാരീരികവുമായി റിഫയെ മെഹ്‌നാസ് ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം പരാതിപ്പെട്ടിരുന്നു. തുടർന്ന് ഇയാൾക്കെതിരെ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചതിനും ആത്മഹത്യാ പ്രേരണയ്‌ക്കും പൊലീസ് കേസെടുത്തിട്ടുണ്ട്.
മരണം നടന്ന ദിവസത്തിന് തലേന്ന് രാത്രി ഒൻപതിന് ജോലിസ്ഥലത്ത് നിന്നും മടങ്ങിയെത്തിയ റിഫ നാട്ടിലുളള രണ്ട് വയസുകാരൻ മകനോടും മാതാപിതാക്കളോടും വീഡിയോകോൾ വഴി സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന് റിഫ മരിച്ചെന്ന വിവരം അറിഞ്ഞതാണ് മരണത്തിൽ സംശയം തോന്നാൻ കാരണമായത്. മാത്രമല്ല ദുബായിൽ പോസ്‌റ്റ്‌മോർട്ടം നടത്തിയെന്നാണ് മെഹ്‌നാസ് അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് അരമണിക്കൂറിനകം ഖബറടക്കം നടത്താനും നിർബന്ധിച്ചു. ഇത് കബളിപ്പിച്ചതാണെന്നും റിഫയുടെ കുടുംബം കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |