തിരുവനന്തപുരം: ബിയർനിർമ്മാണത്തിന് പുതിയ മൂന്ന് ബ്രൂവറികൾക്കും മദ്യനിർമ്മാണത്തിന് രണ്ട് ബ്ലെൻഡിംഗ് യൂണിറ്റുകൾക്കും അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്ന കേസ് നിലനിൽക്കില്ലെന്ന സർക്കാർ വാദം കോടതി തള്ളി. മുഖ്യമന്ത്രിയടക്കം പ്രതിസ്ഥാനത്തുള്ള കേസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹർജിക്കാരൻ. ഹർജിക്കാരന്റെയും സാക്ഷികളുടെയും മൊഴി എടുത്ത ശേഷമേ കേസ് തള്ളുന്നതിൽ തീരുമാനം എടുക്കാനാവൂ എന്ന് പ്രത്യേക വിജിലൻസ് കോടതി ജഡ്‌ജി ജി. ഗോപകുമാർ വ്യക്തമാക്കി.
കേസ് നൽകാൻ ചെന്നിത്തല സർക്കാർ അനുമതി വാങ്ങാത്തതിനാൽ കേസ് തള്ളണമെന്നാണ് വിജിലൻസ് പബ്ളിക് പ്രോസിക്യൂട്ടർ ഷൈലജൻ ആവശ്യപ്പെട്ടത്. മൊഴികളിൽ കഴമ്പില്ലെങ്കിൽ കേസ് തള്ളാമെന്നും കേസ് നിലനിൽക്കുമെങ്കിൽ അപ്പോൾ അനുമതി വാങ്ങാൻ ഹർജിക്കാരന് അവസരം നൽകാൻ നിയമം അനുശാസിക്കുന്നതായും കോടതി വ്യക്തമാക്കി.
ഇതിനിടെ ബ്രുവറി അനുവദിച്ചതിന്റെ ഫയലുകൾ ഹാജരാക്കാൻ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല പുതിയ ഹർജി നൽകി. ഇത് പരിഗണിക്കാനും സാക്ഷി വിസ്താരത്തിനുമായി കേസ് 21ന് മാറ്റി. സാക്ഷിയാകാൻ കോടതി നിർദ്ദേശിച്ച മുൻ മന്ത്റിമാരായ ഇ.പി.ജയരാജനും വി.എസ്. സുനിൽകുമാറും ഹാജരായില്ല. വി.എസ്. സുനിൽകുമാർ കൂടുതൽ സമയം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് പുറമേ, എക്സൈസ് മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണൻ, എക്സൈസ് കമ്മിഷണറായിരുന്ന ഋഷിരാജ് സിംഗ് തുടങ്ങിയവരാണ് എതിർകക്ഷികൾ.
എറണാകുളത്തെ പവർ ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ്, പാലക്കാട് അപ്പോളോ ഡിസ്റ്റിലറീസ്, തൃശൂർ ശ്രീചക്ര ഡിസ്റ്റിലറീസ്, കണ്ണൂർ ശ്രീധരൻ ബ്രൂവറീസ് ആൻഡ് ഡിസ്റ്റിലറീസ് എന്നിവ അനുവദിച്ചതിൽ അഴിമതിയും ഉണ്ടെന്നാണ് ചെന്നിത്തലയുടെ ഹർജി. അദ്ദേഹത്തിന് വേണ്ടി വിജിലൻസ് മുൻ അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ജി. ശശീന്ദ്രൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |