കൊച്ചി: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ തൃക്കാക്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാവും. ഇടതു, വലത് മുന്നണി സ്ഥാനാർത്ഥികൾ പുതുമുഖങ്ങളായ തൃക്കാക്കരയിൽ മത്സര രംഗത്തുള്ള പൂർണ്ണ സമയ രാഷ്ട്രീയ നേതാവാണ് രാധാകൃഷ്ണൻ.
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗാണ് ഡൽഹിയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. എറണാകുളം ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും നിർദ്ദേശിച്ച പേര് പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. എറണാകുളം ചേരാനല്ലൂരിൽ ഏനിയേലിൽ ബി.ആർ. നാരായണ പിള്ളയുടെയും പങ്കജാക്ഷിയുടെയും മകനായി 1960ലാണ് രാധാകൃഷ്ണന്റെ ജനനം. 1977ൽ അടിയന്തരാവസ്ഥക്കെതിരെ ലോക് സംഘർഷ സമിതിയുടെയും ആർ.എസ്.എസിന്റെയും നേതൃത്വത്തിൽ നടന്ന സമരത്തിൽ അറസ്റ്റിലായ ഏറ്റവും പ്രായം കുറഞ്ഞ പ്രവർത്തകനാണ്. പൊലീസ് മർദ്ദനത്തിനും ഇരയായിട്ടുണ്ട്.
ബിരുദ പഠനത്തിന് ശേഷം 1980 മുതൽ 1987 വരെ ആർ.എസ്.എസ് പ്രചാരകനായി കണ്ണൂരിൽ പ്രവർത്തിച്ചു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ്, എറണാകുളം മേഖലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു. നിരവധി സംഘടനകളുടെ ഭാരവാഹിയാണ്.
1996ൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം, 2009 ലും 2014ലും എറണാകുളം ലോക്‌സഭാ മണ്ഡലം, 2016ൽ മണലൂർ നിയമസഭാ മണ്ഡലം,2019ൽ ചാലക്കുടി ലോക്‌സഭാ മണ്ഡലം എന്നിവിടങ്ങളിൽ മത്സരിച്ചു.
കൊച്ചി ആസ്ഥാനമായ ഐ.ടി.എഫ്.സി ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. ഭാര്യ: അംബിക. മകൾ: അഭിരാമി
"വിജയം ലക്ഷ്യമിട്ടാണ് മത്സരിക്കുന്നത്. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികൾ തിരഞ്ഞെടുപ്പ് വിജയത്തെ സഹായിക്കും. ."
-എ.എൻ. രാധാകൃഷ്ണൻ
ബി.ജെ.പി സ്ഥാനാർത്ഥി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |