തൃശൂർ: മാടമ്പ് സ്മാരക പുരസ്‌കാരം കൈനീട്ടമായി സ്വീകരിക്കുന്നുവെന്നും പുരസ്‌കാരത്തുക തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റ് നടത്തുന്ന ആദിവാസി ക്ഷേമപദ്ധതികൾക്കായി ഉപയോഗിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പ്രഥമ മാടമ്പ് സ്മാരക പുരസ്‌കാരം സുരേഷ് ഗോപിക്ക് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ നൽകി.
സാംസ്‌കാരിക നവോത്ഥാനത്തിന് നേതൃത്വം നൽകിയ സാമൂഹിക പരിഷ്‌കർത്താവായിരുന്നു മാടമ്പ് കുഞ്ഞുക്കുട്ടനെന്ന് കുമ്മനം പറഞ്ഞു. തപസ്യയും മാടമ്പ് കുഞ്ഞുക്കുട്ടൻ സ്മാരക സമിതിയും സംയുക്തമായി നടത്തിയ മാടമ്പ് അനുസ്മരണം കുമ്മനം ഉദ്ഘാടനം ചെയ്തു. തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷനായി.
സുരേഷ് ഗോപിക്ക് തപസ്യ സംസ്ഥാന സെക്രട്ടറി സി.സി. സുരേഷ് പ്രശസ്തിപത്രം സമർപ്പിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.എസ്. രാധാകൃഷ്ണൻ മാടമ്പ് അനുസ്മരണ പ്രഭാഷണവും പ്രബുദ്ധ കേരളം പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തി. മാടമ്പ് സ്മാരക സമിതി ചെയർപേഴ്‌സൺ രേഷ്മ സുധീഷ്, കൺവീനർ വി.കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
സംഗീത സംവിധായകൻ വിനോഷ് വേണുഗോപാൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ, തപസ്യ ജില്ലാ സെക്രട്ടറി ടി.എസ്. നീലാംബരൻ, ട്രഷറർ മുരളി കൊളങ്ങാട്ട്, മാടമ്പിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |