സംവരണക്വാട്ടയിൽ വരുന്ന ഒ.ബി.സി ഉദ്യോഗാർത്ഥികൾ ജനറൽ വിഭാഗത്തിലെ അവസാന റാങ്കുകാരെക്കാൾ മാർക്ക് നേടിയാൽ അവരെ ജനറലിൽ തന്നെ നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവോടെ, കേരള പി.എസ്.സിയിൽ വർഷങ്ങളായി നടന്നുവരുന്ന സംവരണ അട്ടിമറിയും ചർച്ചയായിരിക്കുകയാണല്ലോ. പി.എസ്.സിയുടെ നിയമനങ്ങളിൽ മെരിറ്റിൽ മുന്നിലെത്തുന്ന പിന്നാക്ക വിഭാഗക്കാരെപ്പോലും സംവരണ ക്വാട്ടയിൽ ഉൾപ്പെടുത്തുന്നതാണല്ലോ പതിവ്. സംവരണ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മെരിറ്റ് സീറ്റുകൾ ലഭിക്കാതെ പോകുന്നത്, ഒഴിവുകൾ എത്രയുണ്ടായാലും 20 ന്റെ യൂണിറ്റായെടുത്തേ സെലക്ഷൻ നടത്താൻ പാടുള്ളൂ എന്ന ചട്ടമുള്ളതു കൊണ്ടാണ്. ഒന്നാംറാങ്ക് കിട്ടിയ സംവരണ സമുദായ ഉദ്യോഗാർത്ഥിയെ വരെ സംവരണ ടേണിൽ തിരഞ്ഞെടുത്ത അനുഭവങ്ങളുണ്ട്.
തുടക്കനിയമനം നടക്കുന്ന ആദ്യ 20 യൂണിറ്റിലേക്കുള്ള സെലക്ഷൻ പോലെയാണ് ബാക്കി എല്ലാ നിയമനങ്ങളുമെങ്കിൽ ഒരു കുഴപ്പവുമുണ്ടാവില്ല. പക്ഷേ, 20 ന്റെ ആദ്യത്തെ യൂണിറ്റിൽ മാത്രമേ എല്ലാ സംവരണ സമുദായങ്ങൾക്കും അർഹമായി ജനറൽ സീറ്റുകൾ ലഭിക്കുന്നുള്ളൂ. തുടർന്നുള്ള യൂണിറ്റുകളിൽ സംവരണ സമുദായക്കാർക്ക് മെരിറ്റ് സീറ്റിൽ സെലക്ഷൻ കിട്ടുന്നത് അപൂർവമാണ്. ആദ്യ യൂണിറ്റിനു ശേഷം വരുന്ന മെരിറ്റ് സീറ്റുകൾ ഏതാണ്ടെല്ലാം തന്നെ, മുന്നാക്ക സമുദായക്കാർക്കു രഹസ്യമായി സംവരണം (clandestine reservation) ചെയ്തിരിക്കുകയാണ്.
ചെറിയ യൂണിറ്റുകളിലായി തിരഞ്ഞെടുപ്പു നടത്തിയാലും, ഒഴിവുകൾ സ്പ്ലിറ്റ് ചെയ്ത് റിപ്പോർട്ട് ചെയ്താലും, മെയിൻ ലിസ്റ്റിലെ സംവരണ സമുദായക്കാരിൽ പലരുടെയും മെരിറ്റ് ടേണുകൾ ആദ്യ യൂണിറ്റുകളിൽ വരാതെ പോകും. അവർ സംവരണത്തിൽ നിയമിക്കപ്പെടും. അങ്ങനെ അവരെ സംവരണത്തിൽ ഒതുക്കിയാൽ, പിന്നിലുള്ള സംവരണ സമുദായക്കാർക്ക് നിയമനമേ ലഭിക്കാതെ പോകും. സംവരണ ടേണിൽ മാത്രം നിയമനം ലഭിക്കാൻ സാദ്ധ്യതയുള്ള ,സപ്ലിമെന്ററി ലിസ്റ്റിലുള്ള പല ഉദ്യോഗാർത്ഥികൾക്കും ഒരിക്കലും നിയമനം ലഭിക്കില്ല. മറിച്ച് അവർക്ക് അർഹമായ മെരിറ്റ് ടേൺ തന്നെ ലഭിച്ചാൽ, പിന്നിലുള്ളവർക്കു സംവരണ ടേണെങ്കിലും ലഭിക്കും. വിദഗ്ദ്ധമായ ഒരു സംവരണ അട്ടിമറിയാണ്,ആരാലും ശ്രദ്ധിക്കപ്പെടാതെ നടന്നുവരുന്നത്. ഓരോ ദിവസത്തെയും ശുപാർശകൾ ഒറ്റ യൂണിറ്റാക്കിയാൽ നിലവിലുള്ള സമ്പ്രദായത്തെ അപേക്ഷിച്ച് കൂടുതൽ സീറ്റുകൾ സംവരണക്കാർക്കു ലഭിക്കും.
അതുകൊണ്ടാണ് കേരള ഹൈക്കോടതി ഡിവിഷൻ െബഞ്ച് അത്തരത്തിൽ നിയമനം നടത്തണമെന്ന് ബീർമസ്താൻ കേസിൽ ഉത്തരവിട്ടത്. ഒരു തസ്തികയുടെ റാങ്ക് ലിസ്റ്റ്, അതവസാനിക്കുന്നതു വരെ നടന്ന ആകെ നിയമനങ്ങളെടുത്ത് സെലക്ഷൻ നടത്തിയാൽ ലഭിക്കുന്ന ഫലമായിരിക്കണം, ഏതു യൂണിറ്റ് സമ്പ്രദായം സ്വീകരിച്ചാലും അന്തിമമായി ലഭിക്കേണ്ടത്. ഒഴിവുകൾ എത്ര ചെറിയ എണ്ണമായി റിപ്പോർട്ട് ചെയ്താലും, നിയമനം സുഗമമായി നടത്താനുള്ള മാർഗം മാത്രമാണ് 20 ന്റെ യൂണിറ്റ്.
പരിഹാരം ഇങ്ങനെ
40 പേരെ തിരഞ്ഞെടുക്കുമ്പോൾ ആദ്യത്തെ 20 പേരും, 100 പേരെ തിരഞ്ഞെടുക്കുമ്പോൾ ആദ്യത്തെ 50 പേരും, 1000 പേരെ തിരഞ്ഞെടുക്കുമ്പോൾ ആദ്യത്തെ 500 പേരും, സമുദായ പരിഗണന കൂടാതെ മെരിറ്റിൽ വരണ്ടേതാണ്. ചെറിയ യൂണിറ്റാണെങ്കിൽ ഉദ്യോഗാർത്ഥികളിൽ പലരുടെയും മെരിറ്റ് ടേൺ പിന്നീടുള്ള യൂണിറ്റുകളിലേ വരൂ.
അങ്ങനെ അവരുടെ മെരിറ്റ് ടേൺ വരുന്ന സന്ദർഭത്തിൽ അവരെ തിരികെവിളിച്ച് ആ മെരിറ്റ് ടേണിൽ നിയമിക്കുക പ്രായോഗികമല്ല. അങ്ങനെ ചെയ്താൽത്തന്നെ, റാങ്ക് ലിസ്റ്റിലെ സീനിയോറിറ്റി സംരക്ഷിക്കാനായി അവരെ പഴയ സ്ഥാനത്തേക്കു തിരിച്ചയയ്ക്കേണ്ടി വരും. അപ്പോൾ ചെയ്യാവുന്ന പരിഹാരം ഇതാണ്. ഓരോ സംവരണസമുദായ ഉദ്യോഗാർത്ഥിയെയും ആദ്യം തിരഞ്ഞെടുക്കുന്ന സംവരണ ടേണിനെ താത്കാലികമായി കണക്കാക്കുകയും അവരുടെ മെരിറ്റ് ടേൺ വരുന്ന മുറയ്ക്ക് ആദ്യത്തെ സംവരണ ടേണിനെ മെരിറ്റ് ടേണാക്കി മാറ്റുകയും ചെയ്യുക. പകരം ഇപ്പോഴത്തെ മെരിറ്റ് ടേൺ അതതു സംവരണ ടേണായും മാറ്റുക. യൂണിറ്റ് ഏതായാലും സംവരണ സമുദായങ്ങൾക്ക് അർഹമായ ജനറൽ സീറ്റുകളെല്ലാം അവർക്കു തന്നെ ലഭിക്കും. മെരിറ്റ് ടേൺ ആദ്യം നികത്തിയതിനാൽ, കെ.എ.എസ് സ്ട്രീം ഒന്നിലെ മൂന്നാം റാങ്കുകാരിയായ ഈഴവ ഉദ്യോഗാർത്ഥിയെ 5. O.C. എന്ന മെരിറ്റ് ടേണിൽ തിരഞ്ഞെടുത്തു. 2. E/B/T എന്ന ഈഴവ സംവരണ ടേൺ, 5 ഒ. സി ടേണിനേക്കാൾ മുന്നിലുള്ളതാണെങ്കിലും നികത്തുന്നത് 5 ഒ സി ടേണിനു ശേഷമായതിനാൽ, അതിൽ പത്താം റാങ്കിനു ശേഷമുള്ള ഈഴവ ഉദ്യോഗാർത്ഥിയേ തിരഞ്ഞെടുക്കപ്പെടൂ. അവിടെ അത് 22-ാം റാങ്കുകാരിയായിരുന്നു. അങ്ങനെയാണ് റാങ്ക് ലിസ്റ്റിൽ മുന്നിലുള്ളയാൾ സെലക്ഷൻ ലിസ്റ്റിൽ പിന്നിലായത്. ആദ്യത്തെ സംവരണ ടേൺ മെരിറ്റാക്കി മാറ്റുകയും പിന്നീടു വന്ന മെരിറ്റ് ടേൺ, ആ സമുദായത്തിന്റെ സംവരണ ടേണാക്കി മാറ്റുകയും ചെയ്യണം. ആ റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതു വരെ നടത്തുന്ന എല്ലാ ശുപാർശകളിലും അങ്ങനെ ചെയ്താൽ മാത്രമേ പിന്നാക്കക്കാരുടെ മെരിറ്റ് അവകാശവും , സീനീയോറിറ്റിയും സംരക്ഷിക്കപ്പെടൂ.
കേവലം ഒരു പ്രൊവൈസോ റൂൾ 14(ബി)യിൽ കൂട്ടിച്ചേർത്തുകൊണ്ട് പ്രശ്നത്തിന് പരിഹാരം നിഷ്പ്രയാസം കൊണ്ടുവരാൻ സാധിക്കും. വേണ്ടത് ഇച്ഛാശക്തി മാത്രമാണ്. ആ പ്രൊവൈസോയുടെ ഒരു മാതൃക ഇതാണ്:
Provided further that when a candidate belonging to OBC/SC/ST is selected to the Reservation Turn, the OC Turn becomes due to him/her in the subsequent units on the basis of his rank in the ranked List, shall be deemed as a reservation turn after converting his/her earlier reservation turn to an OC/merit turn and shall be filled by selecting the next available candidate belonging to the community/group of the candidate selected to the reservation turn.
പി.എസ് .സി നിയമനങ്ങളിലെ
മെരിറ്റ് അട്ടിമറി എന്ന ഗ്രന്ഥത്തിന്റെ
കർത്താവായ ലേഖകൻ വിഷയത്തിൽ
30 വർഷമായി പഠനം നടത്തുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |