കാസർകോട് : കാസർകോട്ട് മത്സ്യമാർക്കറ്റ് റെയ്ഡ് നടത്തി 200 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചതിനു പിന്നാലെ കാസർകോട് നഗരത്തിലെ കൂടുതൽ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന.
എം.ജി റോഡിൽ പ്രവർത്തിച്ചിരുന്ന കൊഞ്ചി എന്ന ഷവർമ്മ കട അടച്ചുപൂട്ടി. പാചകം ചെയ്യുന്നതിലെ പോരായ്മയും വൃത്തിഹീനമായ അന്തരീക്ഷവുമാണ് കാരണം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സംസം ഹോട്ടലിൽനിന്ന് പിഴയീടാക്കി. പെയിന്റ് ബക്കറ്റിൽ സൂക്ഷിച്ചിരുന്ന 20 കിലോ ചിക്കൻ നശിപ്പിച്ചു. കാലാവധി കഴിഞ്ഞ പാലും വൃത്തിഹീനമായ അന്തരീക്ഷത്തിൽ സൂക്ഷിച്ച മുട്ടയും കണ്ടെത്തി. പ്രസ് ക്ലബ് ജംഗ്ഷനിലെ ബേക്ക് പാലസ് ബേക്കറിയിൽ നിന്ന് ഇരുപത് കിലോ ഗ്രിൽഡ് ചിക്കനും പിടികൂടി നശിപ്പിച്ചു. പാചകം ചെയ്യുന്നതിലെ അശാസ്ത്രീയതയാണ് കാരണം.
ചെറുവത്തൂർ ടൗണിൽ ഐഡിയൽ ഫുഡ് പോയിന്റ് നിന്നും ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവുകയും ഒരു കുട്ടി മരിക്കുകയും ചെയ്തിട്ടും തികഞ്ഞ ലാഘവത്തോടെയാണ് ജില്ലയുടെ പല ഭാഗങ്ങളിലും ഷവർമ്മ കടകൾ ഇപ്പോഴും പ്രവർത്തിച്ചുവരുന്നത് എന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിൽ തെളിയുന്നത്.
മാരകമായ ബാക്ടീരിയകൾ കടന്നുകൂടാൻ സാഹചര്യമൊരുക്കും വിധം വൃത്തിഹീനമായ അന്തരീക്ഷം തന്നെയാണ് ഷവർമ്മ കടകളിലും ചില തട്ടുകടകളിലും ഹോട്ടലുകളിലും ഉള്ളത്. പരിശോധനയുടെ ഭാഗമായി ഇത്തരം സ്ഥാപനങ്ങളുടെ അടുക്കളയിൽ കയറിയപ്പോഴാണ് മാലിന്യ കൂമ്പാരം ദൃശ്യമായത്. പഴകിദ്രവിച്ച പാത്രങ്ങളും മാലിന്യം നിറഞ്ഞ വെള്ളവുമായിരുന്നു അടുക്കളകളിൽ. പാത്രങ്ങളും ഗ്ലാസുകളും കഴുകുന്നത് വൃത്തിഹീനമായാണെന്നും കണ്ടെത്തിയിട്ടുണ്ട്.
572 സ്ഥാപനങ്ങൾ കൂടി
പരിശോധിച്ചു:മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പെയിനിൽ ഇന്നലെ 572 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 10 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 65 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 18 കിലോഗ്രാം വൃത്തിഹീനമായ മാംസം നശിപ്പിച്ചു. നാല് സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.
ഈ മാസം 2 മുതൽ ഇന്നലെ വരെ ഏഴ് ദിവസം സംസ്ഥാന വ്യാപകമായി 1704 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 152 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 531 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 180 കിലോഗ്രാം മാംസം നശിപ്പിച്ചു. 129 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു
ഓപ്പറേഷൻ മത്സ്യയിൽ, പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ 6069 കിലോഗ്രാം മത്സ്യം നശിപ്പിച്ചു. 4026 പരിശോധനകളിൽ 2048 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ശർക്കരയിലെ മായം കണ്ടെത്താനുള്ള ഓപ്പറേഷൻ ജാഗറിയിൽ 481 സ്ഥാപനങ്ങൾ പരിശോധിച്ചു. പരിശോധനയ്ക്കായി ശർക്കരയുടെ 134 സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പരിശോധനകൾ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |