തൃശൂർ: പൂരപ്രേമികളുടെ ആരവങ്ങൾക്കും പുഷ്പവൃഷ്ടിക്കും മദ്ധ്യേ, തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്ത്, എറണാകുളം ശിവകുമാർ കുറ്റൂർ നെയ്തലക്കാവിലമ്മയുമായെത്തി വടക്കുന്നാഥന്റെ തെക്കേ ഗോപുരനട തുറന്ന് പൂര വിളംബരമറിയിച്ചു. കൊവിഡ് മൂലമുണ്ടായ രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുരുഷാരം തിങ്ങുന്ന, മേളപ്പെരുക്കങ്ങളും നിറങ്ങളും കുടമാറ്റച്ചന്തവും വെടിക്കെട്ടിന്റെ വിസ്മയങ്ങളും ഒന്നാകുന്ന തൃശൂർ പൂരം ഇന്ന്.
കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സാന്നിദ്ധ്യത്തിൽ ആയിരങ്ങൾ നെഞ്ചേറ്റിയിരുന്ന പൂരവിളംബരത്തിന്റെ മാറ്റ് തെല്ലും കുറയ്ക്കാതെയാണ് പിന്മുറക്കാരൻ എറണാകുളം ശിവകുമാറും തലയെടുപ്പോടെ പൂരത്തിനുള്ള വാതിൽ തുറന്നിട്ടത്.
പഞ്ചവാദ്യ, പാണ്ടിമേളങ്ങളുടെ അകമ്പടിയോടെ കണിമംഗലം ശാസ്താവ് രാവിലെ ഏഴരയോടെ വടക്കുന്നാഥനിലെത്തുന്നതോടെ പൂരം തുടങ്ങും. 11.30നാണ് കോങ്ങാട് മധുവിന്റെ പ്രാമാണികത്വത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിന് ശേഷം തിരുവമ്പാടി ഭഗവതി വടക്കുന്നാഥനിലെത്തും. 12.15ന് പാറമേക്കാവിൽ എഴുന്നള്ളിപ്പ് തുടങ്ങും.
15 ആനകൾക്ക് പാണ്ടിമേളം അകമ്പടിയാകും. രണ്ടരയോടെ വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം. കോർപ്പറേഷന് മുന്നിലെ രാജാവിന്റെ പ്രതിമ വലംവച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളും. അപ്പോഴേയ്ക്കും തിരുവമ്പാടി ഭഗവതി ഗോപുരത്തിന് മുന്നിലെത്തും. അഞ്ചരയോടെയാണ് ജനലക്ഷങ്ങൾ സാക്ഷിയാകുന്ന ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും. ഏഴിന് കുടമാറ്റം കഴിഞ്ഞ് ഭഗവതിമാർ മടങ്ങും. ഘടകപൂരങ്ങൾ ഉച്ചയോടെ വടക്കുന്നാഥനിലെത്തി മടങ്ങും. ബുധനാഴ്ച പുലർച്ചെ മൂന്ന് മുതൽ അഞ്ചുവരെയാണ് വെടിക്കെട്ട്. ഉച്ചയ്ക്ക് ഒന്നോടെ പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് വിടചൊല്ലി പിരിയും.
ആൾത്തിരക്കിൽ
ചമയപ്രദർശനം
ഇരുവിഭാഗങ്ങളുടെയും ആനച്ചമയം കാണാൻ ആയിരങ്ങളാണ് തൃശൂരിലെത്തിയത്. വർണക്കുടകളും കച്ചകളും നെറ്റിപ്പട്ടങ്ങളും ആലവട്ടവും വെഞ്ചാമരവും നിരക്കുന്നത് രണ്ട് വർഷത്തിന് ശേഷമായത് കൊണ്ട് പ്രതീക്ഷിച്ചതിലേറെ തിരക്കായിരുന്നു. സാമ്പിൾ വെടിക്കെട്ടിനും ആനച്ചമയ പ്രദർശനത്തിനും പതിവിലേറെ ആളുകളെത്തി. വൈകിട്ട് ആനകളുടെ പരിശോധനയും വിദഗ്ദ്ധസംഘം പൂർത്തിയാക്കി.
ഇന്നും നാളെയും പൂരപ്പറമ്പിൽ ഹെലികാം, ലേസർഗൺ, ഡ്രോൺ, ലേസർലൈറ്റുകൾ, വിസിലുകൾ എന്നിവയ്ക്ക് നിരോധനമുണ്ട്. കർശന സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്
ഹരിത വി.കുമാർ
കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |