തൃശൂർ: രണ്ടുകൊല്ലത്തെ ആഘോഷങ്ങളെ തടഞ്ഞ കൊവിഡ് നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചതോടെ ജനസഹസ്രം തേക്കിൻകാട്ടേക്ക് ഒഴുകിയെത്തി. തൃശൂർ പൂരത്തിന്റെ ഏറ്റവും വർണാഭമായ ആഘോഷചടങ്ങിലൊന്നായ കുടമാറ്റം അത്യുഗ്രൻ മഴയത്തും അതിഗംഭീരമായി നടന്നു. വൈകിട്ട് അഞ്ചരയോടെയാണ് ജനലക്ഷങ്ങൾ സാക്ഷിയാകുന്ന ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും ആരംഭിച്ചത്. ദേവീരൂപവും, ബുദ്ധനും, മഹാവിഷ്‌ണുവും അങ്ങനെ വിവിധ തരം കുടകൾ മാറി പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങൾ പൂരം കുടമാറ്റം മനോഹരമാക്കി. ഇടയ്‌ക്ക് കനത്തമഴയിലും കുടമാറ്റം കാണാനെത്തിയ ആയിരങ്ങൾക്ക് ആവേശം തെല്ലും ചോർന്നില്ല.
ഘടകപൂരങ്ങളുടെ വരവോടെ രാവിലെ ഏഴ് മണിയ്‌ക്ക് തന്നെ സജീവമായ പൂരപറമ്പിൽ കനത്ത സുരക്ഷയാണ് ഇത്തവണ ഏർപ്പെടുത്തിയിരുന്നത്.തെക്കേനടയിലെ പൊലീസ് കൺട്രോൾ റൂമിന് മുന്നിലായി സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി പൂരം ആസ്വദിക്കുന്ന സൗകര്യമുളള സ്‌ത്രീസൗഹൃദ പൂരമായിരുന്നു ഇത്തവണ. കോങ്ങാട് മധുവിന്റെ പ്രാമാണികത്വത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം നടന്നു. രണ്ടരയോടെ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി. ഇനി പുലർച്ചെ മൂന്ന് മണി മുതൽ അഞ്ച് വരെയാണ് വെടിക്കെട്ട്. നാളെ രാവിലെ ഒൻപതിന് ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |