മലപ്പുറം: ജനദ്രോഹ സർക്കാരിനെതിരായ വിധിയെഴുത്തായിരിക്കും തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. കെ-റെയിലിന്റെ പേരിലുള്ള ഭരണകൂട വേട്ടയ്ക്ക് ജനം മറുപടി നൽകും. വർഗ്ഗീയ ചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യാനുള്ള എൽ.ഡി.എഫിന്റെ അവസരവാദ നയങ്ങൾക്ക് തൃക്കാക്കരയിലെ ജനം അന്ത്യം കുറിക്കുമെന്നും പ്രവർത്തക സമിതി വിലയിരുത്തി. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന നേതാക്കൾ സജീവമായി രംഗത്തിറങ്ങും. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ.ഷംസുദ്ദീന് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല നൽകി.
എന്റെ പാർട്ടിക്ക് എന്റെ ഹദിയ കാമ്പയിന്റെ പുരോഗതി യോഗം വിലയിരുത്തി. സംസ്ഥാനത്തുടനീളം കാമ്പയിൻ ശക്തിപ്പെടുത്തും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ലാ പര്യടനം ജൂൺ രണ്ട് മുതൽ ആരംഭിക്കും. യോഗത്തിൽ സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ.സലാം, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി, അബ്ദുസ്സമദ് സമദാനി എം.പി, ഉന്നതാധികാര സമിതിയംഗങ്ങളായ എം.കെ.മുനീർ, വി.കെ. ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |