കാസർകോട്: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിൽ സ്വകാര്യാശുപത്രികളിലെ ചികിത്സാ നിരക്കുകൾ വ്യക്തമാക്കി ഉത്തരവിറക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആരോഗ്യ വകുപ്പ്സെക്രട്ടറിക്ക് ഉത്തരവ് നൽകി. ദിവസം അയ്യായിരം രൂപ ഈടാക്കി അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ചികിത്സിച്ച് സ്വകാര്യാശുപത്രി പണം തട്ടി എന്നാരോപിച്ച് പെരുമ്പള സ്വദേശി എം.ഹനീഫ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ നടപടി.
കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെന്റ് ആക്റ്റ് നിലവിൽ വന്നെങ്കിലും സ്വകാര്യാശുപത്രികളിലെ ചികിത്സാ നിരക്കുകളുടെ കാര്യത്തിൽ ഇതുവരെ പ്രത്യേക മാനദണ്ഡങ്ങളോ സർക്കാർ ഉത്തരവുകളോ ലഭ്യമായിട്ടില്ലെന്ന് കാസർകോട് ഡി.എം.ഒ കമ്മിഷനെ അറിയിച്ചു. ഇക്കാരണത്താൽ സ്വകാര്യാശുപത്രി ഐ.സി.യുവിന് ഈടാക്കിയ തുകയിൽ ഇടപെടാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് പാസാക്കിയത്.
സ്വകാര്യാശുപത്രികളിലെ ചികിത്സാ നിരക്ക് വ്യക്തമാക്കി ഉത്തരവിറക്കിയാൽ ഇത്തരം പരാതികൾ പരിഹരിക്കാൻ കഴിയുമെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
ഇറക്കണം ഉത്തരവ്
2019 ഡിസംബർ 18 നാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന് ശ്വാസം മുട്ടിനുള്ള ചികിത്സയ്ക്കായി ദിനംപ്രതി അയ്യായിരം രൂപ നിരക്കിൽ വൻതുക ഈടാക്കിയെന്നാണ് പരാതിക്കാരനായ ഹനീഫ പറഞ്ഞത്.എന്നാൽശ്വാസം മുട്ടിനുള്ള ശരിയായ ചികിത്സ തന്നെയാണ് സ്വകാര്യാശുപത്രിയിൽ നിന്നും നൽകിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കമ്മിഷനെ അറിയിച്ചു. പിന്നീട് കുഞ്ഞിന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഇക്കാര്യം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് കൃത്യമായ മാനദണ്ഡമില്ലാത്തതിനാൽ ഈ കേസിൽ ഇടപെടാൻ കഴിയില്ലെന്നും നിരക്ക് വ്യക്തമാക്കി ഉത്തരവിടണമെന്നും കമ്മിഷൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |