തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ 'നല്ല ഭക്ഷണം നാടിന്റെ അവകാശം' കാമ്പെയിനിന്റെ ഭാഗമായി ഇന്നലെ ഭക്ഷ്യസുരക്ഷാ വകുപ്പ് 253 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 20 കടകളുടെ പ്രവർത്തനം നിറുത്തിവയ്പ്പിച്ചു. 86 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.
ഈ മാസം 2 മുതൽ ഇന്നലെവരെ സംസ്ഥാന വ്യാപകമായി 2,183 പരിശോധനകൾ നടത്തി. 201 കടകളുടെ പ്രവർത്തനം നിറുത്തിവയ്പ്പിച്ചു. 717 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 314 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 185 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. 'ഓപ്പറേഷൻ മത്സ്യ'യുടെ ഭാഗമായി ഇതുവരെ 6,240 കിലോഗ്രാം പഴകിയതും കേടായതുമായ മത്സ്യം നശിപ്പിച്ചു.
ഹോട്ടൽ പരിശോധന ടൂറിസത്തെ ബാധിക്കുമെന്ന്
കാസർകോട്ടെ ഷവർമ്മ ദുരന്തത്തെത്തുടർന്ന് നടത്തുന്ന പരിശോധനകൾ വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും ആരോപിച്ചു. പരിശോധനകൾ സ്വാഗതം ചെയ്യുന്നെങ്കിലും മാദ്ധ്യമശ്രദ്ധയ്ക്കുവേണ്ടി നടത്തുന്നതിനോട് യോജിപ്പില്ല.
ഉദ്യോഗസ്ഥർ ഹോട്ടലുകൾ പരിശോധിക്കുകയും നിസാരവീഴ്ചകൾപോലും പർവതീകരിച്ച് പ്രചരിപ്പിക്കുകയുമാണ്. കേരളത്തിലെ ഹോട്ടലുകളിലെ ഭക്ഷണം മോശവും വൃത്തിഹീനവുമാണെന്ന് ആഗോളതലത്തിൽ പ്രചരിക്കുന്നത് സഞ്ചാരികളെ അകറ്റും. ഭക്ഷ്യദുരന്തമുണ്ടാകാൻ കാത്തുനിൽക്കാതെ നിശ്ചിത ഇടവേളകളിൽ പരിശോധിച്ച് ന്യൂനതകൾ പരിഹരിക്കാൻ ഹോട്ടലുടമകൾക്ക് നിർദ്ദേശം നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |