തിരുവനന്തപുരം: കെ.വി. തോമസിന്റെ പിന്തുണ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഗുണമാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോമസിന്റെ നിലപാട് മാറ്റം ഒരു പക്ഷെ എൽ.ഡി.എഫിന് ദോഷം ചെയ്യും. നേരേവാ, നേരേ പോ എന്ന സ്വഭാവം ഉള്ളവരാണ് മലയാളികൾ. താനിപ്പോഴും കോൺഗ്രസിലാണെന്ന് പറയുകയും ഇടതു സ്ഥാനാർത്ഥിക്കായി വോട്ടഭ്യർത്ഥിക്കുകയും ചെയ്യുന്ന സ്വഭാവം തൃക്കാക്കരയിലെ വോട്ടർമാർ സ്വീകരിക്കില്ലെന്നും ആന്റണി പറഞ്ഞു.
കെ.വി. തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു: കെ. സുധാകരൻ
കെ.വി. തോമസിനെ കെ.പി.സി.സി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നതാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി പറഞ്ഞു. അതുകഴിഞ്ഞാണ് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകിയത്. പുറത്താക്കാൻ പ്രാധാന്യമുണ്ടായിരുന്നെങ്കിൽ നേരത്തെ ഹൈക്കമാൻഡ് അത് ചെയ്യുമായിരുന്നു. കോൺഗ്രസിൽ നിന്നുകൊണ്ടു സി.പി.എമ്മിനായി പ്രവർത്തിക്കാനാകില്ല.
കെ.വി. തോമസ് ഇനി പാർട്ടിയിലും തങ്ങളുടെ മനസിലുമില്ല. കോൺഗ്രസ് നടത്തിയ വികസനമെന്തെന്ന് കെ.വി. തോമസിനോട് പറയേണ്ട കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു.
പ്രത്യേകം ക്ഷണിക്കാൻ കല്യാണം നടക്കുന്നില്ല: വി.ഡി. സതീശൻ
കെ.വി. തോമസിനെ പ്രത്യേകം ക്ഷണിക്കാൻ തൃക്കാക്കരയിൽ ആരുടെയും കല്യാണമൊന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിളിച്ചിട്ടില്ലെന്ന തോമസിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സമസ്ത വേദിയിൽ പെൺകുട്ടി അപമാനിക്കപ്പെട്ടെന്ന സംഭവത്തിൽ ഒരു സ്ത്രീവിരുദ്ധ നിലപാടിനോടും യോജിക്കാനാവില്ലെന്ന് സതീശൻ പറഞ്ഞു.
കെ.വി. തോമസിനെ സ്വാഗതം ചെയ്യുന്നില്ല: യെച്ചൂരി
ഇടതുസ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനുള്ള കെ.വി. തോമസിന്റെ നിലപാട് സ്വാഗതാർഹമാണെന്നും കോൺഗ്രസ് നടപടിയെടുക്കുന്നത് അവരുടെ ആഭ്യന്തര കാര്യമാണെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെ.വി. തോമസിനെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്യേണ്ട സാഹചര്യം ഇപ്പോഴില്ല. കാര്യങ്ങൾ ഉരുത്തിരിയുന്നതെങ്ങനെയെന്ന് കാത്തിരുന്ന് കാണാം. തിരഞ്ഞെടുപ്പുകാലത്ത് എല്ലാവരുടെയും പിന്തുണ പാർട്ടി തേടാറുണ്ട്. സ്ഥാനാർത്ഥി നിർണ്ണയം സി.പി.എമ്മാണ് നടത്തിയതെന്നും യെച്ചൂരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |