ന്യൂഡൽഹി: താജ്മഹലിലെ അടച്ചിട്ട 22 മുറികൾ തുറക്കണമെന്ന ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.
അടച്ചിട്ട മുറികളിൽ ശിവക്ഷേത്രത്തിന്റെ ഭാഗങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ട് ബി.ജെ.പിയുടെ സോഷ്യൽ മീഡിയ ഇൻചാർജ് ആയ രജനീഷ് സിംഗ് നൽകിയ ഹർജിയാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് തള്ളിയത്.
'നാളെ നിങ്ങൾ കോടതിയുടെ ചേംബറുകൾ കാണണമെന്ന ആവശ്യവുമായി വരുമെന്നും പൊതു താത്പര്യ ഹർജികളെ പരിഹസിക്കരുതെന്നും ഇത്തരം ചർച്ചകൾ വീട്ടിലെ സ്വീകരണമുറികളിലാകാമെന്നും' ജസ്റ്റിസ് ഡി.കെ ഉപാദ്ധ്യായ, ജസ്റ്റിസ് സുബാഷ് വിദ്യാർത്ഥി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
താജ്മഹലിന്റെ ചരിത്രമറിയാൻ പഠനം നടത്താനായി പുരാവസ്തു വകുപ്പിന് നിർദേശം നൽകണമെന്ന ആവശ്യവും കോടതി തള്ളി. സുരക്ഷാകാരണങ്ങളാലാണ് അടച്ചിട്ട മുറികൾ തുറക്കാത്തതെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിലപാട്. ശിവക്ഷേത്രം നിലനിന്നതായി ചരിത്രകാരന്മാർ പോലും കണ്ടെത്തിയതാണെന്നും ദുരൂഹതകൾ മാറാനാണ് പഠനം നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരം വിഷയങ്ങളിൽ ഉത്തരവിറക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജിക്കാരൻ ആദ്യം എം.എയ്ക്ക് ചേരണമെന്നും പിന്നീട് ഈ വിഷയത്തിൽ പിഎച്ച്.ഡി ചെയ്യണമെന്നും അതിന് യൂണിവേഴ്സിറ്റികൾ അനുമതി നൽകുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാമെന്നും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തർക്കം സംബന്ധിച്ച് ആഗ്ര കോടതിയിൽ സിവിൽ കേസ് നിലനിൽക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |