ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ചുവിക്കറ്റിന് മുംബയ് ഇന്ത്യൻസ് തോൽപ്പിച്ചു
മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റിംഗിൽ തകർന്നടിഞ്ഞ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ചുവിക്കറ്റിന് കീഴടക്കി മുംബയ് ഇന്ത്യൻസ്. ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ധോണിയും സംഘവും 16 ഓവറിൽ 97 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. മറുപടിക്കിറങ്ങിയ മുംബയ്ക്ക് 33 റൺസെടുക്കുന്നതിനിടെ നാലുവിക്കറ്റ് നഷ്ടമായെങ്കിലും തിലക് വർമ്മയും (34*) ഹൃത്വിക് ഷൗകീനും (18), ടിം ഡേവിഡും (16*) ചേർന്ന് 14.5ഓവറിൽ വിജയത്തിലെത്തിക്കുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഡാനിയേൽ സാംസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ റിലേ മെരിഡിത്തും കുമാർ കാർത്തികേയയും ഒാരോ വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും രമൺദീപ് സിംഗും ചേർന്നാണ് ചെന്നൈയെ ചുരുട്ടിക്കൂട്ടിയത്.36 റൺസുമായി പുറത്താകാതെ നിന്ന ധോണിയാണ് ചെന്നൈയുടെ ടോപ് സ്കോററർ.
ആദ്യഓവറിൽത്തന്നെ ഡെവോൺ കോൺവേയ്‌യെയും(0),മൊയീൻ അലിയെയും (0) പുറത്താക്കിയ സാംസാണ് ചെന്നൈയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. തുടർന്ന് ഉത്തപ്പ(1),റിതുരാജ് ഗെയ്‌ക്ക്‌വാദ് (7), അമ്പാട്ടി റായ്ഡു (10) എന്നിവർ വരിവരിയായി പവിലിയനിലേക്ക് മടങ്ങി.ഇതോടെ ചെന്നൈ 29/5എന്ന നിലയിലായി.തുടർന്ന് ധോണി ഒരറ്റത്ത് പൊരുതിനിന്നെങ്കിലും ശിവം ദുബെ(10),ഡ്വെയ്ൻ ബ്രാവോ(12),സിമർജീത് സിംഗ്(2),മഹീഷ് തീക്ഷ്ണ(0),മുകേഷ് ചൗധരി (4) എന്നിവരും കൂടി കൂടാരം കയറിയതോടെ ചെന്നൈ ഇന്നിംഗ്സിന് കർട്ടൻ വീണു.
മറുപടിക്കിറങ്ങിയ മുംബയ്ക്ക് ആദ്യ ഓവറിൽത്തന്നെ ഓപ്പണർ ഇഷാൻ കിഷനെ(6) നഷ്ടമായിരുന്നു.മുകേഷ് ചൗധരിയുടെ പന്തിൽ ധോണിയാണ് ഇഷാനെ പിടികൂടിയത്. നാലാം ഓവറിൽ രോഹിത് ശർമ്മയെ (18) യും സിമർജീത്തിന്റെ പന്തിൽ ധോണി പിടികൂടി.അഞ്ചാം ഓവറിൽ സാംസിനെയും(1)സ്റ്റബ്സിനെയും (0) കൂടി മുകേഷ് ചൗധരി പുറത്താക്കിയപ്പോൾ മുംബയ് 33/4 എന്ന നിലയിലായി. ഇതോടെ ചെന്നൈയ്ക്ക് നേരിയ പ്രതീക്ഷ കൈവന്നെങ്കിലും തിലകും ഷൗകീനും ക്രീസിൽ ഒരുമിച്ചതോടെ മുംബയ് കരകയറി.
മുംബയ് ഈ സീസണിൽ നേടുന്ന മൂന്നാമത്തെ മാത്രം വിജയമാണിത്.ആറുപോയിന്റുമായി അവസാന സ്ഥാനത്താണ് ഇപ്പോഴും മുംബയ് . 12 മത്സരങ്ങളിൽ എട്ടു തോൽവി വഴങ്ങിയ ചെന്നൈ എട്ടുപോയിന്റുമായി ഒൻപതാം സ്ഥാനത്താണ്. ഇന്നലത്തെ തോൽവിയോടെ ചെന്നൈയുടെ പ്ളേഓഫ് സാദ്ധ്യതകൾ തീർത്തും അസ്‌തമിച്ചു.
ഇന്നത്തെ മത്സരം : ആർ.സി.ബി Vs പഞ്ചാബ് കിംഗ്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |