ആലപ്പുഴ: രണ്ടു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവായ സി.പി.ഒ റെനീസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അതേസമയം ഭാര്യ നജിലയെ റെനീസ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്ത്രീധനമായി 40 പവനും 10ലക്ഷം രൂപയും ബൈക്കും നൽകിയെങ്കിലും കൂടുതൽ പണത്തിനായി നജിലയെ പലതവണ വീട്ടിലേക്കയച്ചിട്ടുണ്ട്. ആ സമയത്ത് പലപ്പോഴായി വൻതുക റെനീസിന് നൽകിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
കുടുംബപ്രശ്നങ്ങൾ പുറത്തറിയാതിരിക്കാൻ ഫോൺ നൽകിയിരുന്നില്ല. പുറത്തു പോകുമ്പോൾ നജിലയെ മുറിയിൽ പൂട്ടിയിട്ടിരുന്നു. പല സ്ത്രീകളുമായും അടുത്തബന്ധമുണ്ടായിരുന്ന റെനീസ് ബന്ധുവായ ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ നജിലയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. രാത്രി വൈകിയുള്ള റെനീസിന്റെ ഫോൺ വിളികളെ ചൊല്ലി തർക്കവും വഴക്കും പതിവായിരുന്നതായും റിപ്പോർട്ടിലുണ്ട്.
ആലപ്പുഴ എ.ആർ ക്യാമ്പ് ക്വാർട്ടേഴ്സിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൊലീസുകാരനായ റെനീസിന്റെ ഭാര്യ നജില (27), മക്കളായ ടിപ്പു സുൽത്താൻ (അഞ്ച്), മലാല (ഒന്നര) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. റെനീസ് 24 വരെ റിമാൻഡിലാണ്. സൗത്ത് സി.ഐയിൽ നിന്ന് അന്വേഷണച്ചുമതല ഇന്നലെ ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈ.എസ്.പിക്ക് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. വിശദ അന്വേഷണത്തിനായി റെനീസിനെ കസ്റ്റഡിയിൽ ലഭിക്കാൻ നാളെ കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |