തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടികൂട്ടി നിരത്തുകളിൽ പായുന്നവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ കടിഞ്ഞാൺ. രൂപമാറ്റം വരുത്തി മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിൽ കറങ്ങിയ ജീപ്പ് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ മഞ്ചേരിയിൽ വച്ച് കസ്റ്റഡിയിലെടുത്തു.
ഇൻഷൂറൻസ് ഇല്ലാതെയും, നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും, വാഹനത്തിന്റെ ബോഡികളിലും ടയറുകളിലും രൂപമാറ്റം വരുത്തിയും, ആവശ്യത്തിന് ലൈറ്റുകൾ ഇല്ലാതെയും, കണ്ണഞ്ചിപ്പിക്കുന്ന കളർ ലൈറ്റുകൾ സ്ഥാപിച്ചും, വാഹനത്തിന്റെ കളർമാറ്റിയും, എയർഹോൺ ഉപയോഗിച്ചും വിവിധ തരത്തിൽ മാറ്റം വരുത്തിയ വാഹനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. 26,000 രൂപ പിഴ ഈടാക്കി. കോട്ടക്കലിൽ ഫ്രീക്കാക്കി നിരത്തിലിറങ്ങിയ ഇരുചക്രവാഹനത്തിനും 15,000 രൂപ പിഴ ഈടാക്കി.
റോഡുകളിൽ നിയമാനുസൃതം യാത്ര ചെയ്യുന്നവർക്കും റോഡിന് ഇരുവശങ്ങളിലുമായി താമസിക്കുന്നവർക്കും നിരന്തരം ശല്യവും ആരോഗ്യത്തിന് ഭീഷണിയായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്. ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ.സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എം.വി.ഐമാരായ സജി തോമസ് , ടി.വി രഞ്ജിത്ത്, എ.എം.വി,ഐ വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിൽ തിരൂരങ്ങാടി, കൊണ്ടോട്ടി, കോട്ടക്കൽ മഞ്ചേരി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥർ നടപടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |