കൊച്ചി: നാലാം മുന്നണി പ്രഖ്യാപനം കഴിഞ്ഞ് ഒരു ദിവസം പിന്നിടും മുമ്പ് പിന്തുണ തേടി എൽ.ഡി.എഫും യു.ഡി.എഫും. അതേസമയം രണ്ടു ദിവസത്തിനകം നിലപാട് പ്രഖ്യാപിക്കാനാണ് ട്വന്റി 20യുടെയും ആം ആദ്മി പാർട്ടിയുടെയും തീരുമാനം. കഴിഞ്ഞ തവണ ട്വന്റി 20ക്കുവേണ്ടി ഡോ. ടെറി തോമസ് നേടിയ 13,897 വോട്ടിലാണ് മുന്നണികളുടെ കണ്ണ്. എൻ.ഡി.എയ്ക്കും ഈവോട്ടിൽ കണ്ണുണ്ട്.
പരസ്യമായി സി.പി.എമ്മിനെയും എൽ.ഡി.എഫ് സർക്കാരിനെയും എതിർക്കുന്ന ട്വന്റി 20യുടെ ആദ്യം വോട്ടഭ്യർത്ഥിച്ചത് യു.ഡി.എഫാണ്. കിറ്റെക്സിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച പി.ടി. തോമസിനോടുള്ള എതിർപ്പ് യു.ഡി.എഫിനോടുണ്ടാകില്ലെന്നാണ് നേതാക്കൾ കരുതുന്നത്. കെ-റെയിൽ, കൊലപാതകരാഷ്ട്രീയം എന്നിവയെ എതിർക്കുന്ന ട്വന്റി 20യും ആം ആദ്മിയും യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പറഞ്ഞു.
ഒരേ ആശയമെന്ന് സ്വരാജ്
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും പ്രചാരണത്തിന്റെ ചുമതലക്കാരനുമായ എം. സ്വരാജാണ് എൽ.ഡി.എഫിനായി നാലാം മുന്നണിയോട് വോട്ടഭ്യർത്ഥിച്ചത്. ആം ആദ്മിയുടെയും ട്വന്റി 20യുടെയും ആശയങ്ങളുമായി യോജിക്കുന്നത് ഇടതുപക്ഷമാണെന്ന് സ്വരാജ് പറഞ്ഞു. സി.പി.എമ്മിനോട് ട്വന്റി 20 നേരിട്ട് പോരാടുന്നുണ്ടെങ്കിലും ആം ആദ്മി പാർട്ടിയുമായി അകൽച്ചയില്ലാത്തത് മുതലെടുക്കാമെന്നാണ് എൽ.ഡി.എഫ് നേതൃത്വം കരുതുന്നത്.
'വോട്ട് തേടും മുമ്പ് പ്രവർത്തകർക്കെതിരായ അക്രമങ്ങളിൽ സി.പി.എം മാപ്പുപറയണം. തൃക്കാക്കരയിലെ നിലപാട് രണ്ടു ദിവസത്തിനകം വ്യക്തമാക്കും. ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകും. കെ-റെയിലും അക്രമരാഷ്ട്രീയവും ചർച്ചയാകും".
- സാബു ജേക്കബ്, ട്വന്റി 20 പാർട്ടി പ്രസിഡന്റ്
'തൃക്കാക്കരയിലെ നിലപാട് ട്വന്റി 20 യുമായി ചർച്ച ചെയ്തു തീരുമാനിക്കും".
- പി.സി. സിറിയക്, ആം ആദ്മി പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്റർ,
- പത്മനാഭൻ ഭാസ്കർ, ജനറൽ സെക്രട്ടറി
'മാപ്പ്' പരാമർശത്തിൽ കൊണ്ടും കൊടുത്തും..
തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പോര് മുറുകിയതോടെ വോട്ടിനെച്ചൊല്ലി ട്വന്റി 20 ചീഫ് കോ- ഓർഡിനേറ്റർ സാബു ജേക്കബും കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജിനും തമ്മിൽ വാക്പോര്. തർക്കം മുറുകിയപ്പോൾ ഫേസ്ബുക്കിലെ മാപ്പ് പരാമർശം ശ്രീനിജിൻ പിൻവലിച്ചു. മാപ്പ് ചോദിച്ചയാൾ 'കണ്ടംവഴി ഓടി'യെന്ന് സാബു തിരിച്ചടിച്ചു.
വോട്ട് വേണമെങ്കിൽ ട്വന്റി 20ക്കെതിരായ അക്രമങ്ങളിൽ ശ്രീനിജിൻ മാപ്പു പറയണമെന്ന് സാബു ആവശ്യപ്പെട്ടിരുന്നു. 'കുന്നംകുളം മാപ്പുണ്ടെങ്കിൽ തരണേ, ഒരാൾക്ക് കൊടുക്കാനാണ്' എന്ന് ഇതിന് ഫേസ് ബുക്കിലൂടെ ശ്രീനിജിൻ പ്രതികരിച്ചു. 'തൃക്കാക്കര മാപ്പുണ്ട്, മേയ് 31 കഴിഞ്ഞ് തരാം' എന്ന് സാബു തിരിച്ചടിച്ചു. എന്നാൽ, വൈകാതെ ശ്രീനിജിൻ പോസ്റ്റ് പിൻവലിച്ചു. എൽ.ഡി.എഫിന്റെ നിർദ്ദേശ പ്രകാരമാണിതെന്നാണ് സൂചന.
സ്ഥാനാർത്ഥികൾ എട്ടുപേർ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനം ഇന്നലെ കഴിഞ്ഞപ്പോൾ എട്ടുപേർ രംഗത്ത്. ആരും പിൻവലിച്ചില്ല. മത്സര രംഗത്തുള്ളവർ: ഉമ തോമസ് (യു.ഡി.എഫ്),ഡോ. ജോ ജോസഫ് (എൽ.ഡി.എഫ്.),എ.എൻ.രാധാകൃഷ്ണൻ (ബി.ജെ.പി.),അനിൽ നായർ (സ്വതന്ത്രൻ),ജോമോൻ ജോസഫ് (സ്വതന്ത്രൻ),സി.പി. ദിലീപ് നായർ (സ്വതന്ത്രൻ),ബോസ്കോ കളമശേരി (സ്വതന്ത്രൻ),മന്മഥൻ (സ്വതന്ത്രൻ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |