തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാജോർജ്. കാലാവസ്ഥാവ്യതിയാനമുള്ളതിനാൽ ഇനിയുള്ള 4 മാസങ്ങളിൽ പകർച്ച വ്യാധികൾക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമാണ്. പനിക്ലിനിക്കുകൾ ശക്തിപ്പെടുത്തും. എല്ലാ ആശുപത്രികളിലും എലിപ്പനി പ്രതിരോധ ഗുളികകൾ ലഭ്യമാക്കാൻ ഡോക്സി കോർണറുകൾ സ്ഥാപിക്കും. മസിൽവേദന, മുതുക് വേദന എന്നിവയുണ്ടെങ്കിലും വളരെ നേരത്തേ ചികിത്സ തേടണമന്നും സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. പകർച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്താൻ കൂടിയ ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വെള്ളത്തിലിറങ്ങുകയോ മണ്ണുമായി ഇടപെടുകയോ ചെയ്യുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ളവർവേസുകൾ എന്നിവയിൽ കൊതുക് വളരാതെ ശ്രദ്ധിക്കണം. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കണം. ജില്ലാ ഓഫീസർമാർ ഫീൽഡ്തല അവലോകനം നടത്തി കൊതുകിന്റെ വ്യാപനം ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |