മഴക്കാലത്ത് ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായി തീരാറുണ്ട്. റോഡിലെ കുഴികളും ഒടിഞ്ഞു വീഴുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം വഴിനീളേ അപകടം സൃഷ്ടിച്ചേക്കാം.
അത്തരം സാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് മോട്ടാർ വാഹന വകുപ്പ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിൽ പ്രധാനം മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് വേണം വണ്ടി ഓടിക്കേണ്ടത് എന്നതാണ്.
റോഡിൽ വെള്ളക്കെട്ട് കണ്ടാൽ അതിന് മുകളിലൂടെ അമിതവേഗത്തിൽ വാഹനമോടിക്കാനും പാടില്ല. ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നവർ ആ രീതി ഒഴിവാക്കാനും നിർദ്ദേശമുണ്ട്.
മോട്ടോർ വാഹനവകുപ്പ് ഫേസ്‌ബുക്കിൽ പങ്കുവച്ച നിർദ്ദേശങ്ങൾ ഇങ്ങനെ...
ഇരുചക്ര വാഹനമോടിക്കുന്നവരും പുറകിൽ ഇരിക്കുന്നവരും കുട പിടിച്ച് യാത്ര ചെയ്യാൻ പാടില്ലെന്ന് പറയുന്നതിന്റെ കാരണവും മോട്ടോർ വാഹനവകുപ്പ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്.
ഇരുചക്ര വാഹനം ഓടിക്കുന്നവരോ പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്നവരോ കുട തുറന്ന് പിടിച്ച് യാത്ര ചെയ്യുന്നത് അത്യന്തം അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത് , അടുത്തിടെ ഇങ്ങനെ അപകടത്തിൽ പെടുന്നത് വർദ്ധിച്ചിരിക്കുന്നു.
കുട പിടിച്ച് നടന്നു പോകുമ്പോൾ പോലും കാറ്റടിച്ചാൽ നമ്മുടെ നിയന്ത്രണത്തിന്റെ അപ്പുറത്തേക്ക് പോകുന്നത് നമുക്ക് അനുഭവമുളളതാണ്,
കുട ഉണ്ടാക്കുന്ന പാരച്യൂട്ട് ഇഫക്ട് പ്രവചനാതീതമാണ്. വാഹനം സഞ്ചരിക്കുന്ന സമയം ഇത് അത്യന്തം അപകടകരമായ അവസ്ഥ വിശേഷമാണ് ഉണ്ടാക്കുക.
വാഹനം സഞ്ചരിക്കുന്നതിന്റെ എതിർ ദിശയിലാണ് കാറ്റടിക്കുന്നതെങ്കിൽ വാഹനത്തിന്റെ വേഗതയും കാറ്റിന്റെ വേഗതയും കൂട്ടുമ്പോൾ ആകെ കിട്ടുന്ന വേഗതയിലായിരിക്കും അത് അനുഭവപ്പെടുന്നത്. ഉദാഹരണത്തിന് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 40 കി.മീറ്ററും കാറ്റിന്റേത് 30 കി.മീറ്ററും ആണെന്നിരിക്കട്ടെ എങ്കിൽ അത് കുടയിൽ ചെലുത്തുന്നത് മണിക്കൂറിൽ 70 കി.മീ വേഗതയിലായിരിക്കും.
കുടയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് ഇത് സൃഷ്ടിക്കുന്ന മർദ്ദവും (Drag effect) കൂടും. ഒരു മനുഷ്യനെ പറത്തിക്കൊണ്ട് പോകാൻ അത് ധാരാളം മതിയാകും. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാനും ഇത് ഇടയാക്കും മാത്രവുമല്ല ഓടിക്കുന്ന ആൾ തന്നെയാണ് കുട പിടിക്കുന്നതെങ്കിൽ അത് മൂലമുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകളും ഈ നിയന്ത്രണ നഷ്ടം ഇരട്ടിക്കുന്നതിനിടയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |