കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരന്റെ നടപടി സംസ്കാരശൂന്യതയെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് കെപിസിസി പ്രസിഡന്റ് നടത്തുന്നതെന്നും ജയരാജൻ ആരോപിച്ചു. നേരത്തെ സുധാകരൻ മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. സുധാകരന്റെ ഈ പ്രസ്താവനയ്ക്കെതിരെയാണ് ജയരാജൻ പ്രതികരിച്ചത്.
തൃക്കാക്കരയിൽ എൽഡിഎഫിന്റെ വിജയസാദ്ധ്യത കോൺഗ്രസിന്റെ സമനില തെറ്റിച്ചിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരെ സുധാകരൻ അനാവശ്യ പ്രസ്താവനകൾ ഇറക്കുന്നതെന്നും ജയരാജൻ ആരോപിച്ചു. സംസ്ഥാന മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നത് പോലെയാണെന്നും തോന്നിയതെന്തും പറയാമെന്ന് നിലയിലേക്ക് കെപിസിസി പ്രസിഡന്റ് എത്തിയിരിക്കുകയാണെന്നും ജയരാജൻ പറഞ്ഞു.
ഒരുകാലത്ത് ട്വന്റി ട്വന്റിയെ എതിർത്ത കോൺഗ്രസ് ഇപ്പോൾ തിരഞ്ഞെടുപ്പിൽ ജയിപ്പിക്കണമെന്ന ദയാഹർജിയുമായി അവരുടെ മുന്നിൽച്ചെന്ന് നിൽക്കുകയാണെന്നും തൃക്കാക്കരയിൽ കോൺഗ്രസ് ഇതിനോടകം തോറ്റുകഴിഞ്ഞെന്നും ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |