തിരുവനന്തപുരം:കല്ലിടുന്നത് പ്രശ്നമാണെങ്കിൽ കല്ലിടാതെയും സിൽവർലൈൻ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഭൂമി വിട്ടുനൽകുന്ന ഒരു കുടുംബവും കണ്ണീര് കുടിക്കേണ്ടി വരില്ലെന്നും പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് കോടിയേരി വ്യക്തമാക്കി. അമേരിക്കയിൽ ചികിത്സ കഴിഞ്ഞെത്തിയ അദ്ദേഹത്തിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്.
ജനങ്ങളുമായി യുദ്ധം ചെയ്തല്ല, ജനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. എൽ.ഡി.എഫ് ഭരണകാലത്ത് ഇത് നടപ്പാകരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. പദ്ധതി നടപ്പായാൽ കേരളം വികസിത സംസ്ഥാനമാകും. അത് ഇടതു മുന്നണിക്ക് ജനപ്രീതി വർദ്ധിപ്പിക്കും. മൂന്നാം ഇടതു തുടർഭരണം ഉണ്ടാവാതിരിക്കാനാണ് വിമോചനസമര രീതിയിൽ പ്രതിപക്ഷം രാഷ്ട്രീയ സമരം ആരംഭിച്ചത്. ഇതിലൊന്നും സർക്കാർ കീഴടങ്ങില്ല.
സംസ്ഥാനത്ത് വികസനം കുടിലുകളിൽ എത്തിച്ചത് പിണറായി സർക്കാരാണ്. റോഡും പാലവും മാത്രമല്ല, ക്ഷേമപ്രവർത്തനങ്ങൾക്കും പിണറായി സർക്കാർ ഊന്നൽ നൽകി. ക്ഷേമപെൻഷൻ 600 രൂപ 1600 രൂപയാക്കി. അതിനിയും വർദ്ധിപ്പിക്കും. കേന്ദ്രം പണം തരാത്തതിനാൽ കിഫ്ബി പോലുള്ള പരിപാടികൾ ആവശ്യമാണ്. വികസന പദ്ധതികളില്ലെങ്കിൽ കേരളം മുരടിച്ചുപോകും. കേരള ബാങ്ക് അനുവദിക്കില്ലെന്ന് പ്രതിപക്ഷം പറഞ്ഞെങ്കിലും സർക്കാർ അത് യാഥാർത്ഥ്യമാക്കി. ഇടതുസർക്കാരില്ലെങ്കിൽ കെ.എസ്.ആർ.ടി.സി നിലനിൽക്കില്ലായിരുന്നു.
ബി.ജെ.പിക്ക് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ്. ഉപ്പുചാക്ക് വെള്ളത്തിൽ വച്ചപോലെയാണ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ അവസ്ഥ. ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാൻ ഉൾക്കാഴ്ചയില്ലാത്ത കോൺഗ്രസിന് ബി.ജെ.പിക്ക് ബദലാകാനാവില്ല. ഇന്ത്യൻ പശ്ചാത്തലത്തിൽ ജാതി യാഥാർത്ഥ്യമാണെന്ന തിരിച്ചറിവ് സ്വത്വരാഷ്ട്രീയത്തിന്റെ തലത്തിലേക്ക് നമ്മെ അധ:പതിപ്പിക്കാൻ പാടില്ല. സ്വത്വരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സ്ഥിതി വന്നാൽ കേരളം ഇന്നുവരെ ആർജിച്ച നവോത്ഥാനമൂല്യത്തെ തള്ളിപ്പറയലാകും. സ്വത്വരാഷ്ട്രീയമല്ല പി.കെ.എസ് ഉയർത്തിപ്പിടിക്കുന്നത്.
വികസനം വേണ്ടവർ ഇടതിന് വോട്ട് ചെയ്യും
തൃക്കാക്കരയിൽ വികസന വാദികളും വികസനം മുടക്കികളും തമ്മിലുള്ള മത്സരമാണ്. വികസനം ആഗ്രഹിക്കുന്നവർ എൽ.ഡി.എഫിന് വോട്ട് ചെയ്യും. തൃക്കാക്കര മുമ്പ് എങ്ങനെയായിരുന്നെന്ന് പറയേണ്ടതില്ല. വട്ടിയൂർക്കാവിലും പാലായിലും കോന്നിയിലും എൽ.ഡി.എഫ് ജയിച്ചിട്ടുണ്ട്. രാഷ്ട്രീയ മാറ്റമാണ് അവിടെ പ്രതിഫലിച്ചത്. ഇപ്പോൾ രാഷ്ട്രീയഗതി എൽ.ഡി.എഫിന് അനുകൂലമാണ്. ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് തൃക്കാക്കരയിൽ. എൽ.ഡി.എഫിന്റെ കുതിപ്പിന് സഹായകമായ വിധി ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |