തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 'എന്റെ തൊഴിൽ എന്റെ അഭിമാനം" പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് കുടുംബശ്രീയുടെ കീഴിൽ 'ഷീ കോച്ച്' വിഭാഗം തുടങ്ങുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ. പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 'ഷീ കോച്ചു"മാർ തൊഴിൽപരിശീലനവും കൗൺസലിംഗും നൽകും. കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീയിൽ യുവജന പ്രാതിനിധ്യം ഉറപ്പാക്കാൻ ആരംഭിച്ച ഓക്‌സിലറി ഗ്രൂപ്പുകളിൽ നിന്നും 1250 പേരെ 'ഷീ കോച്ചു" മാരാക്കും. നവകേരള നിർമ്മിതിയിൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിവിധ മേഖലകളിൽ സ്ത്രീകളുടെ നേതൃപാടവം തെളിയിക്കാൻ കുടുംബശ്രീ വഴിയൊരുക്കിയെന്ന് ചടങ്ങിന്റെ അദ്ധ്യക്ഷയായ മന്ത്രി ആർ. ബിന്ദു പറഞ്ഞു. തുടർന്ന് ഹിമാചൽ പ്രദേശിലെ സുന്ദർനഗർ മുനിസിപ്പാലിറ്റിയുടെ ചെയർമാൻ ജിതേന്ദർ ശർമ്മ, വൈസ് ചെയർമാൻ, സീനിയർ ഒഫീഷ്യൽസ് എന്നിവർ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പി.ഐ ശ്രീവിദ്യ എന്നിവരെ ആദരിച്ചു.
നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ മേയർ ആര്യാ രാജേന്ദ്രൻ, കൗൺസിലർ ജോൺസൺ ജോസഫ്, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |