കൊളംബോ: ശ്രീലങ്കയിൽ പുതിയ ഡെപ്യൂട്ടി സ്പീക്കറായി ഭരണപക്ഷമായ എസ്.എൽ.പി.പിയുടെ എം.പി അജിത് രാജപക്സെയെ തിരഞ്ഞെടുത്തു. ഇന്നലെ ആരംഭിച്ച പാർലമെന്റ് സമ്മേളനത്തിൽ നടന്ന രഹസ്യ ബാലറ്റിലൂടെയാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. പ്രതിപക്ഷമായ എസ്.ജെ.ബിയുടെ രോഹിണി കുമാരി വിജേരത്നയ്ക്കെതിരെ 31 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 109 വോട്ടുകൾ കരസ്ഥമാക്കിയാണ് അജിത് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കെത്തിയത്. നേരത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന രഞ്ജിത് സിയമ്പലപിതിയ രണ്ട് വട്ടം രാജിവച്ച പശ്ചാത്തലത്തിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.
അതേ സമയം, പ്രസിഡന്റ് ഗോതബയ രാജപക്സയ്ക്കെതിരെ അതൃപ്തി പ്രകടമാക്കുന്ന പ്രമേയം അടിയന്തരമായി ചർച്ച ചെയ്യാനായി പാർലമെന്റ് സ്റ്റാൻഡിംഗ് ഓർഡറുകൾ താത്കാലികമായി നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഇന്നലെ പാർലമെന്റിൽ പരാജയപ്പെട്ടു. തമിഴ് നാഷണൽ അലയൻസ് ആണ് പ്രമേയം മുന്നോട്ട് വച്ചത്. പ്രധാന പ്രതിപക്ഷമായ എസ്.ജെ.ബിയും നീക്കത്തെ പിന്തുണച്ചു.
എന്നാൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അടക്കം 119 എം.പിമാർ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തതോടെ ഇത് തള്ളി. 68 പേരാണ് അനുകൂലമായി വോട്ട് ചെയ്തത്. അതിനാൽ ഗോതബയയ്ക്കെതിരെ അതൃപ്തി പ്രകടിപ്പിക്കുന്ന പ്രമേയം പാർലമെന്റിൽ അടിയന്തര ചർച്ചയ്ക്കെടുത്തില്ല. അതേസമയം, പ്രമേയം മറ്റൊരു ദിവസം ചർച്ചയ്ക്കെടുക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.
ഗോതബയയ്ക്കെതിരെ അതൃപ്തി പ്രകടിപ്പിക്കുന്ന പ്രമേയം എസ്.ജെ.ബിയാണ് പാർലമെന്റിൽ സമർപ്പിച്ചത്. ഗോതബയയ്ക്കെതിരെയുള്ള അവിശ്വാസ പ്രമേയമായിട്ടാണ് ഇത് ആദ്യം സമർപ്പിച്ചതെങ്കിലും പിന്നീട് പ്രസിഡന്റിനെതിരെ അതൃപ്തി പ്രകടിപ്പിക്കുന്നതായി ഭേദഗതി വരുത്തുകയായിരുന്നു.
അതേ സമയം, സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയെ കരകയറ്റാൻ ദേശീയ വിമാനക്കമ്പനിയായ ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവത്കരിക്കുമെന്നും സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാനായി കറൻസി അച്ചടിക്കുമെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. ശമ്പളം നൽകാൻ നോട്ട് അച്ചടിക്കാൻ നിർബന്ധിതനായെന്നും ഇത് രാജ്യത്തെ കറൻസിയെ സമ്മർദത്തിലാക്കുമെന്നും റനിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |