തിരുവനന്തപുരം: കെടുകാര്യസ്ഥരായ ഉദ്യോഗസ്ഥർ സർക്കാരിന് വരുത്തുന്ന നഷ്ടം അവരിൽ നിന്ന് ഈടാക്കണമെന്ന ഭരണപരിഷ്‌കാര കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു.
ഇവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാൻ വിജിലൻസിനെ ഏൽപ്പിക്കും. സോഷ്യൽ ഓഡിറ്റ് പ്രോത്സാഹിപ്പിക്കും. സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഓഡിറ്റർമാർക്ക് പരിശീലനം നൽകും.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാൻ അവസരമൊരുക്കണമെന്ന കമ്മിഷന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചില്ല. ട്രൈബ്യൂണലിന് മേഖലാ സിറ്റിംഗും നടപ്പാക്കില്ല. വിവരാവകാശ നിയമപ്രകാരം രണ്ടാം അപ്പീലിന് തീർപ്പുണ്ടാക്കാൻ സമയപരിധി നിശ്ചയിക്കണമെന്ന കമ്മിഷന്റെ ശുപാർശ വിവരാവകാശ കമ്മിഷൻ തന്നെ നിശ്ചയിക്കട്ടെയെന്ന നിലപാടിൽ മാറ്റിവച്ചു.
51 ശുപാർശകളുള്ള ഒമ്പതാമത് റിപ്പോർട്ട് വി.എസ്. അച്യുതാനന്ദൻ അദ്ധ്യക്ഷനായ നാലാം ഭരണപരിഷ്‌കാര കമ്മിഷൻ കഴിഞ്ഞ വർഷം ജനുവരിയിലാണ് സർക്കാരിന് സമർപ്പിച്ചത്. ഇതിൽ നടപ്പാക്കാവുന്നവയാണ് മന്ത്രിസഭ അംഗീകരിച്ചത്.
മറ്റ് ശുപാർശകൾ
ദുർബല വിഭാഗങ്ങളിൽ പരാതി പരിഹാര അവബോധം
സർക്കാർ പരിശീലനത്തിൽ പരാതി പരിഹാര മൊഡ്യൂൾ.
പരാതികൾ പരിഹരിക്കാനും നിരസിക്കാനും സമയ പരിധി
വിവരങ്ങൾ നൽകുന്നത് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി.
പരാതി പരിഹാര സംവിധാനങ്ങളിൽ മൂന്നിലൊന്ന് സ്ഥിരം ജീവനക്കാരാവണം
പരാതി നോക്കുന്നതിൽ പ്രതിബദ്ധരായ ജീവനക്കാർ വേണം.
സർക്കാർ കേസുകളിൽ ഉദ്യോഗസ്ഥർ ഹിയറിംഗിന് ഹാജരാകണം.
കെ എസ് ഇ ബി, തദ്ദേശ സ്ഥാപന സേവനങ്ങൾ സേവനാവകാശ നിയമത്തിൽ.
ഇലക്ട്രിസിറ്റി ഓംബുഡ്സ്‌മാന് നേരിട്ട് പരാതികൾ സ്വീകരിക്കാം
ഒരു സ്ഥാപനത്തിൽ വർഷത്തിൽ ഒന്നിലധികം ഓഡിറ്റ് വേണ്ട.
സമഗ്രമായ ഓഡിറ്റ് പ്ലാനുണ്ടാകണം.
തത്സമയ ഓഡിറ്റിംഗിന് ഇലക്ട്രോണിക് രീതി.
എ. ജി ഓഡിറ്റിംഗ് നടത്തിയിടത്ത് മറ്റൊരു ഏജൻസി ഓഡിറ്റ് നടത്തുമ്പോൾ എ ജിയുടെ അഭിപ്രായം തേടണം.
തദ്ദേശ സ്ഥാപനങ്ങൾക്ക് എ.ജിയുടെ മേൽനോട്ടത്തിൽ ഓഡിറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |