കൊച്ചി: സോഷ്യൽ എൻജിനിയറിംഗ് എന്ന ഓമനപ്പേരിട്ട് വർഗീയപ്രീണനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തൃക്കാക്കരയിൽ നടത്തുന്നതെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ജനങ്ങൾ എൽ.ഡി.എഫിന്റെ തന്ത്രം തള്ളിക്കളയുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വർഗീയതയും ജാതീയതയും വരെ സി.പി.എം പ്രയോഗിക്കുകയാണ്. മന്ത്രിമാരുൾപ്പെടെ സ്വന്തം മതവിഭാഗങ്ങളിലെ വോട്ടർമാരെയാണ് കാണുന്നത്. മന്ത്രിമാർ സന്ദർശിച്ച വീടുകളും പ്രദേശങ്ങളും പരിശോധിച്ചാൽ ഇത് വ്യക്തമാകും. ജാതിമതവികാരം ആളിക്കത്തിച്ച് വോട്ട് നേടാനുള്ള എൽ.ഡി.എഫിന്റെ ശ്രമം ഖേദകരമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പരീക്ഷിച്ചു. മതനിരപേക്ഷതയ്ക്കാണ് യു.ഡി.എഫ് വോട്ട് തേടുന്നത്.
പാലാരിവട്ടം പാലത്തെപ്പറ്റി വാചാലരായ എൽ.ഡി.എഫ് കൂളിയാട് പാലം തകർന്നതിനെപ്പറ്റി മിണ്ടുന്നില്ല. പാലാരിവട്ടത്ത് അന്നത്തെ മന്ത്രിയെ പ്രതിയാക്കിയവർ കൂളിയാടിന്റെ പേരിൽ കേസെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ മരുമകനായതിനാലാണോ നടപടി സ്വീകരിക്കാത്തത്? മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണം.
കടക്കെണി മൂലം ട്രഷറി അടച്ചുപൂട്ടുന്ന നിലയിലാണ് സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി. കെ.എസ്.ആർ.ടി.സിയിലും കെ -റെയിൽ കോർപ്പറേഷനിലും ശമ്പളം മുടങ്ങിയത് സൂചനയാണ്. കിഫ്ബി എടുത്ത 70,000കോടി വായ്പയുടെ തിരിച്ചടവ് കേരളത്തെ ഭയാനകമായ കടക്കെണിയിലാക്കും. ജീവനക്കാരുടെ ശമ്പളവും ക്ഷേമപെൻഷനുകളും മുടങ്ങുന്ന സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |