വർഷങ്ങായി ഒരു നോക്ക് കാണാൻ കൊതിച്ചിരുന്ന മഹാനടൻ ശബ്‌ദരൂപത്തിൽ തേടി എത്തുക, തുടർന്ന് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാനുള്ള അവസരം ലഭിക്കുക. തിരുവനന്തപുരം സ്വദേശിയും സോഫ്‌റ്റ്‌വേർ എൻജിനീയറുമായ സജീവ് സോമന്റെ ജീവിതത്തിൽ മോഹൻലാൽ എന്ന പ്രഭാവശക്തി വളരെ വലുതാണ്.
'പലരേയും പോലെ ലാൽ സാറിനോടുള്ള ആരാധന കുട്ടിക്കാലം മുതൽ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഫാൻസ് അസോസിയേഷൻ പ്രവർത്തനങ്ങളിലെല്ലാം സജീവമായിരുന്നു. അങ്ങനെയിരിക്കെ ലാലേട്ടന്റെ 'ദി കംപ്ളീറ്റ് ആക്‌ടർ' എന്ന ഒഫീഷ്യൽ വെബ്സൈറ്റിൽ ഒരു മത്സരം നടത്തിയിരുന്നു. ഇടുക്കിയിലേക്ക് പോകുന്ന റൂട്ടിൽ ഒരു പാറയുണ്ട്. 'മോഹൻലാൽ പാറ' എന്നാണ് അതിന്റെ പേര്. ലാൽ സാറിന്റെ രൂപത്തോട് സാദൃശ്യമുള്ളതുകൊണ്ടാണ് അതിന് അങ്ങനെ ഒരു പേര് വന്നത്. ലാലേട്ടൻ ആ പാറയുടെ പശ്ചാത്തലത്തിൽ നിൽക്കുന്ന ഫോട്ടോയ്‌ക്ക് ഏറ്റവും അനുയോജ്യമായ ക്യാപ്‌ഷൻ നൽകുക എന്നതായിരുന്നു മത്സരം.
'കലയുടെ തമ്പുരാന് പ്രകൃതിയുടെ കൈയൊപ്പ്' എന്നായിരുന്നു ഞാൻ നൽകിയ ക്യാപ്‌ഷൻ. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഒരു ഫാൻസി നമ്പരിൽ നിന്ന് എനിക്കൊരു കോൾ വന്നു. ഞാൻ മോഹൻലാൽ ആണ് എന്നായിരുന്നു അങ്ങേത്തലയ്‌ക്കൽ നിന്നുള്ള മറുപടി. സജീവ് ആണ് വിന്നർ എന്നും അദ്ദേഹം പറഞ്ഞു. ശരിക്കും ഷോക്ക് ആയിപ്പോയി എന്നു പറഞ്ഞാൽ മതിയല്ലോ? ഇത്രയും വർഷം ആരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നോ, ആ വ്യക്തിയുടെ ശബ്‌ദം എന്നെതേടി എത്തുകയായിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത നിമിഷം. അമ്മയോടടക്കം സുഖവിവരം അന്വേഷിച്ചാണ് ലാൽ സാർ ഫോൺ വച്ചത്.
അങ്ങനെ 'ഇവിടം സ്വർഗമാണ്' എന്ന ചിത്രത്തിന്റെ ക്ളൈമാക്‌സ് ഷൂട്ടിംഗ് വേളയിൽ ഞാൻ ആദ്യമായി ലാൽ സാറിനെ നേരിൽ കണ്ടു. സോഫ്‌റ്റേവേർ എൻജിനീയർ ആയിരുന്നതുകൊണ്ടുതന്നെ വൈബ്‌സൈറ്റുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ലാൽ സാറുമായി സംവദിക്കാൻ പിന്നീട് അവസരം വന്നു. തുടർന്നാണ് സൈറ്റിന്റെയടക്കമുള്ള സോഷ്യൽ മീഡിയ പേജുകളുടെ അഡ്‌മിൻ ആകുന്നത്. ലാൽ സാറിന്റെ സ്‌നേഹത്തെ വാക്കുകൾ കൊണ്ടൊന്നും നിർവചിക്കാൻ കഴിയില്ല.
പലരും ചോദിക്കാറുണ്ട് ബ്ളോഗ് അടക്കമുള്ള കാര്യങ്ങൾ ലാൽ സാർ തന്നെയാണോ തയ്യാറാക്കുന്നതെന്ന്. പൂർണമായും അതെ എന്നു തന്നെയാണ് ഉത്തരം. അദ്ദേഹത്തിന്റെ എല്ലാ സോഷ്യൽ മീഡിയാ പേജിന്റെയും അഡ്‌മിൻ അദ്ദേഹം തന്നെയാണ്. ഏത് പോസ്‌റ്റ് ഇടണം, ഇടേണ്ട എന്നൊക്കെ വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ട്. അതിൽ ഒരു സഹായി ആയി നമ്മൾ നിൽക്കുന്നുവെന്നേയുള്ളൂ. ഒരു അദ്ധ്യാപക ദിനത്തിലാണ് ഞാൻ ലാൽ സാറിനൊപ്പം ജോയിൻ ചെയ്യുന്നത്. ആ ഗുരുത്വം ഇന്നും തുടരുന്നു'. സജീവ് സോമൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |