നാടക കലാകാരനായ ബി.ആർ. കുട്ടപ്പൻ. മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിച്ചഭിനയിച്ച പുഴു സിനിമയിൽ ബി.ആർ. കുട്ടപ്പൻ എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അപ്പുണ്ണി ശശി ജീവിതത്തിലും നാടകത്തിലൂടെയാണ് അറിയപ്പെടുന്നത്.കുട്ടപ്പൻ നാടകത്തിൽ നാല് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചക്കരപ്പന്തൽ നാടകത്തിൽ നാല് കഥാപാത്രങ്ങളായി അപ്പുണ്ണി ശശി മാറാറുണ്ട്.
ജയപ്രകാശ് കുളൂർ എന്ന പ്രതിഭയാണ് ശശിയുടെ ഗുരു. കുളൂരിന്റെ നാടകങ്ങളാണ് കോഴിക്കോട് എരഞ്ഞിക്കൽകാരൻ ശശിയെ വളർത്തിയതും പരിപോഷിപ്പിച്ചതും. കുളൂരിന്റെ അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ എന്നീ നാടകങ്ങളിലൂടെ ഇന്ത്യയിലും വിദേശത്തും നാലായിരത്തിലധികം വേദികൾ. അപ്പോൾ എരഞ്ഞിക്കൽ ശശിക്ക് പുതിയ പേര് ലഭിച്ചു .അപ്പുണ്ണി ശശി. കുളൂരിന്റെ ശിക്ഷണത്തിൽ തിരഞ്ഞെടുപ്പ് എന്ന ഒറ്റയാൾ നാടകത്തിൽ ഒരേസമയം രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിര കൊലപാതകം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ. ഒ.ടി.ടി റിലീസായി എത്തിയ പുഴു സിനിമ തനിക്ക് സമ്മാനിക്കുന്ന അംഗീകാരത്തിന്റെയും സന്തോഷത്തിന്റെയും വിശേഷങ്ങൾ അപ്പുണ്ണി ശശി പങ്കുവയ്ക്കുന്നു.
പുഴുവിലെ കഥാപാത്രം എത്രമാത്രം വെല്ലുവിളി നിറഞ്ഞതായിരുന്നു ?
കുട്ടപ്പൻ ബുദ്ധിജീവിയും നാടക പ്രവർത്തകനും പ്രൊഫസറുമാണ്.അയാളുടെ ജീവനും ജീവിതവും ജാതിയും മതവും രാഷ്ട്രീയവുമെല്ലാം നാടകമാണ്. കുട്ടപ്പന്റെ നടത്തം, ഇരുത്തം, നോട്ടം , സംസാരം ഒക്കെ വേറിട്ടതാണ്. അത് വ്യക്തമായി സ്ക്രീനിൽ തിരിച്ചറിയാൻ കഴിഞ്ഞുവെന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്. എല്ലാം അനുഭവിക്കുകയും എവിടെക്കെയോ എത്തുകയും ചെയ്ത ആളിന്റെ ആത്മവിശ്വാസവും അതിന്റെ പുഞ്ചിരിയും സിനിമ അവസാനിക്കുന്നതുവരെ കുട്ടപ്പന്റെ മുഖത്ത് കാണാം. കഥാപാത്രത്തെ ഉൾക്കൊണ്ടപ്പോൾ ഞാൻ പോലും അറിയാതെ സംഭവിച്ചതാണ് ഇതെല്ലാം എന്നു വിശ്വസിക്കുന്നു.തിരക്കഥാകൃത്ത് ഹർഷാദും സംവിധായിക റത്തീനയും നൽകിയ ഊഷ്മളമായ പിന്തുണ ഹൃദയത്തിൽ സൂക്ഷിക്കുന്നു.
മമ്മൂട്ടിയോടൊപ്പം നിറഞ്ഞു നിന്ന് അഭിനയിക്കാനും പാർവതിയുടെ ഭർത്താവായി വേഷമിടാനും കഴിയും വിധം മാറിയല്ലേ?
മമ്മുക്കയെ ഇതേവരെ ഇത്രയും പരകായ പ്രവേശത്തിൽ ഞാൻ കണ്ടിട്ടില്ല. കാൽ ഉറപ്പിച്ചു അഭിനയിക്കാൻ വഴിയൊരുക്കിയതിനൊപ്പം സ്നേഹവും തന്നു.മമ്മുക്കയുമായും പാർവതിയുമായും താരതമ്യം ചെയ്താൽ എനിക്ക് പരിചയ സമ്പന്നത കുറവാണ്. എന്നാൽ തന്നത് അവരോടൊപ്പം കനവും തൂക്കവുമുള്ള കഥാപാത്രം. അതു തിരിച്ചറിഞ്ഞു രണ്ടു പേരും പിന്തുണ നൽകിയപ്പോൾ ആത്മവിശ്വാസത്തോടെ ചെയ്യാൻ സാധിച്ചു.മുൻപത്തെ കാര്യംവച്ച് നോക്കുകയാണെങ്കിൽ സിനിമയിൽ പ്രാധാന്യം കുറവുള്ള ഒരാളാണല്ലോ ഞാൻ.പാർവതിയുടെ ഭർത്താവായി അഭിനയിക്കാൻ കഴിഞ്ഞത് സന്തോഷവും അഭിമാനവും തരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സഹകരണം ലഭിച്ചു. കുട്ടപ്പൻ സ്നേഹം പകർന്ന് നൽകുമ്പോൾ തിരികെ വാക്കുകളില്ലാതെ നോട്ടത്തിലും ഇരുത്തത്തിലും സ്പർശനത്തിലുമെല്ലാം കൃത്യമായ കെമിസ്ട്രി രൂപപ്പെട്ടിട്ടുണ്ട്. അത് പ്രേക്ഷകരിലേക്കും എത്തിയിട്ടുണ്ടാവും.
കുറച്ച് സിനിമകളിൽ മാത്രമാണല്ലോ അഭിനയിച്ചത് ?
എന്നെ ആവശ്യമായ ഘട്ടത്തിലാണ് സിനിമ സംഭവിക്കുന്നത്. അപ്പോഴായിരിക്കും നല്ല കഥാപാത്രം ലഭിക്കുക.86 സിനിമകളിലാണ് ഇതുവരെ അഭിനയിച്ചത് .എന്നാൽ സിനിമകളുടെ എണ്ണം കുറഞ്ഞുപോയി എന്ന് തോന്നുന്നില്ല.സംവിധായകർക്ക് ആവശ്യമാകുംവിധം ഞാൻ എത്തണം. നാടകംകൊണ്ടും സിനിമ കൊണ്ടുമാണ് ഇതുവരെ ജീവിച്ചത്. സിനിമയിൽ നല്ല കഥാപാത്രങ്ങൾ ലഭിക്കാതിരുന്നത് ഭാഗ്യക്കേടായിരിക്കും. എന്നാൽ ഒരു മിമിക്രി വേദിയിൽ പോലും കയറാത്തവർക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |