ജനപ്രിയ നോവലിസ്റ്റ് മല്ലിക യൂനിസ് സ്വയം തീർത്ത മൗനത്തിന്റെ വാത്മീകത്തിൽ നിന്നും പുറത്തേക്ക് വരുന്നു
ഏഴ് വർഷത്തിന് ശേഷം മല്ലികയുടെ മനസിൽ ഒരു കഥാതന്തു തളിരിട്ടിരിക്കുന്നു. അത് നോവലായി വികസിപ്പിക്കാനുള്ള ധ്യാനത്തിലാണിപ്പോൾ.
മല്ലികയുടെ ഏറ്റവും പ്രിയപ്പെട്ട ആസ്വാദകൻ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് യൂനിസായിരുന്നു. എഴുതുന്നതെല്ലാം ആദ്യം വായിക്കാൻ നൽകിയിരുന്നത് അദ്ദേഹത്തിനാണ്. 2015ൽ യൂനിസിന്റെ മരണത്തോടെ മല്ലികയുടെ മനസ് വല്ലാതെ തളർന്നു. ഹൃദയത്തിൽ പുതിയ സ്വപ്നങ്ങളും ചിന്തകളും തളിർക്കാതെയായി. അതിന് മുൻപ് കുടുംബ ജീവിതത്തിന്റെയും അദ്ധ്യാപനത്തിന്റെയും തിരക്കുകൾക്കിടയിൽ മല്ലിക യൂനിസ് എഴുതിയ 25 നോവലുകളിൽ പുസ്തകമായ 23 എണ്ണം ബെസ്റ്റ് സെല്ലറുകളായിരുന്നു. ആഴ്ചപ്പതിപ്പുകളിൽ ലക്കങ്ങളായി പ്രസിദ്ധീകരിച്ച ശേഷമാണ് പുസ്തകങ്ങളാക്കിയിരുന്നത്. മല്ലികയുടെ നോവലുകൾ വായിക്കാൻ ആഴ്ചപ്പതിപ്പുകൾ സ്ഥിരമായി വാങ്ങിയിരുന്ന ആയിരങ്ങളുണ്ടായിരുന്നു.
ആദ്യ നോവലായ ഉപാസന 'എന്റെ ഉപാസന"എന്ന പേരിൽ സിനിമയായി. ഭദ്രച്ചിറ്റ, കർപ്പൂരദീപം എന്നീ നോവലുകളും സിനിമയായി തിളങ്ങി നിൽക്കുമ്പോഴാണ് മല്ലിക പെട്ടെന്ന് എഴുത്തിന്റെ ലോകത്ത് നിന്നും പിൻവാങ്ങിയത്. എന്തേ ഇപ്പോൾ എഴുതാത്തതെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. ഇതിനിടെ ഭർത്താവ് നോവലുകളുടെ ഓരോ ലക്കവും വായിച്ച ശേഷം പറഞ്ഞിരുന്ന നിരൂപണങ്ങൾ വീണ്ടും മനസിൽ നിറഞ്ഞു തുടങ്ങി. അങ്ങനെയാണ് മല്ലിക വീണ്ടും പേന എടുക്കുന്നത്. കൊല്ലമാണ് സ്വദേശമെങ്കിലും തിരുവനന്തപുരം കവടിയാറിൽ മകനൊപ്പമാണ് ഇപ്പോൾ താമസം. ഈ ഘട്ടത്തിൽ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മല്ലിക യൂനിസ്.
എന്തുകൊണ്ടാണ് ഇത്രയും കാലം എഴുതാതിരുന്നത്?
വിവാഹത്തിന് ശേഷമാണ് എന്റെ ഒരു രചന പുറം ലോകം കാണുന്നത്. അതിന് മുൻപ് എഴുതിയതെല്ലാം മേശവിരിപ്പുകൾക്കിടയിൽ ഒളിപ്പിക്കുകയായിരുന്നു. എന്റെ എല്ലാ നോവലുകളുടെയും ആദ്യ വായനക്കാരൻ ഭർത്താവ് യൂനിസായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ മാനസികമായി തളർന്നു.
പുതിയ നോവലിന്റെ പ്രമേയം ?
നേരത്തെയുള്ള 25 നോവലുകൾ പോലെ നായിക പ്രാധാന്യമുള്ളത് തന്നെയായിരിക്കും. സ്ത്രീകൾക്കെതിരെ ഇന്ന് നടക്കുന്ന കടന്നാക്രമണങ്ങൾ തന്നെയാണ് പ്രമേയം. തന്റെ എല്ലാ നോവലുകളിലെയും നായികമാർ കരുത്തരായിരിക്കും. അല്ലെങ്കിൽ അവരുടെ അനുഭവങ്ങൾ വനിതാ വായനക്കാരുടെ മനസിന് ശക്തിപകരുന്നവയായിരുന്നു.
ആദ്യ നോവൽ സിനിമ ആയപ്പോഴുള്ള അനുഭവം ?
ഉപാസന 'എന്റെ ഉപാസന"എന്ന പേരിലാണ് സിനിമയായത്. അന്ന് സിനിമാപ്പേരിനൊപ്പം എന്റെ എന്നുകൂടി ചേർക്കുന്ന ട്രെൻഡ് ഉണ്ടായിരുന്നു. പല തിയേറ്ററുകളിലും നൂറ് ദിവസത്തിലേറെ ഹൗസ് ഫുള്ളായി ഓടി. കൊല്ലത്തെ കുമാർ തിയേറ്ററിൽ സ്ത്രീകൾക്ക് വേണ്ടി മാത്രമായി ഷോകൾ നടന്നിരുന്നു. ഉപാസന 1982ലാണ് പ്രസിദ്ധീകരിച്ചത്.
ഏറ്റവും പ്രിയപ്പെട്ട സ്വന്തം നോവൽ ഏതാണ്?
ആദ്യമെഴുതിയ ഉപാസന എന്ന നോവലാണ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത്. അത് ഒരു പക്ഷേ സിനിമ ആയതുകൊണ്ടാകും. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് വർഷ മേഘങ്ങളേ കാത്ത് എന്ന നോവലാണ്. തൃശ്ശൂർ സ്വദേശിനിയായ പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേരളകൗമുദിയിൽ വന്ന വാർത്തയായിരുന്നു ആ നോവലിന്റെ പ്രചോദനം. പക്ഷേ ആ പെൺകുട്ടിയുടെ അമ്മയായിരുന്നു കേന്ദ്രകഥാപാത്രം. ഭർത്താവുമായി പിണങ്ങി കഴിഞ്ഞ അവർ നേരിട്ട പ്രതിസന്ധികളിലൂടെയാണ് നോവൽ വളർന്നത്. പെൺകുട്ടിയുടെ ആത്മഹത്യ ഒഴികെ ബാക്കിയെല്ലം ഭാവനയായിരുന്നു. കേരളകൗമുദിയുടെ വിമൻസ് മാഗസിനിലാണ് പ്രസിദ്ധീകരിച്ചത്. ഈ നോവൽ വായിച്ചവരിൽ നിന്നും ഒരുപാട് കത്തുകൾ കിട്ടി. മുള്ളിൽ കോർത്ത വേദന എന്നായിരുന്നു പലരുടെയും പ്രതികരണം.
ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ/ എഴുത്തുകാരി?
കെ. സുരേന്ദ്രനാണ് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ. അദ്ദേഹത്തിന്റെ നോവലുകളിലെ നായികമാർ കരുത്തരാണ്.
എഴുത്തിലേക്ക് കടന്നുവന്നതെങ്ങനെ ?
കൊല്ലം പള്ളിത്തോട്ടത്തെ പ്രശസ്തമായ മുസ്ലിം കുടുംബത്തിലായിരുന്നു ജനനം. ഉമ്മയുടെ ബാപ്പ ഖാലിദ് സ്വാതന്ത്ര്യ സമര സേനാനിയും അറബിക് അദ്ധ്യാപകനുമായിരുന്നു. അദ്ദേഹം കുട്ടിക്കാലത്ത് തന്നെ വായിക്കാൻ പുസ്തകങ്ങൾ നൽകുമായിരുന്നു. കൊല്ലം എസ്.എൻ വനിത കോളേജിലെ പ്രീഡിഗ്രി പഠനകാലത്ത് കോളേജ് ലൈബ്രറിയിൽ നിന്നും ചെറുകഥകളും നോവലുകളും സ്ഥിരമായി എടുത്ത് വായിച്ചുതുടങ്ങി. അങ്ങനെ ആദ്യമായി ചെറുകഥയാണ് എഴുതിയത്. വിവാഹത്തിന് ശേഷമാണ് നോവൽ എഴുതിയത്.
മല്ലിക യൂനിസിന്റെ ഫോൺ: 9446379251
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |