ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുകെട്ടുന്നതിന് പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ളവയുടെ നികുതി കേന്ദ്രം കുറച്ചു. രാജ്യത്തെ അവശ്യസാധനങ്ങളുടെ വില വൻ തോതിൽ വർദ്ധിച്ചിരുന്നു. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനാണ് നികുതി കുറയ്ക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ഇന്ന് അറിയിച്ചത്. രാജ്യത്തെ നികുതി കുറയ്ക്കുന്ന ഉത്പന്നങ്ങൾ ഇവയാണ്.
ഇന്ധനനികുതി
പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുടെയും കുറവാണ് നികുതി ഇനത്തിൽ വരുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ഇന്ധനവിലയിൽ പെട്രോളിന് 9.50 രൂപയും ഡീസലിന് 8 രൂപയും കുറയും. കേന്ദ്രത്തിന്റെ എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധനവിലയിൽ കാര്യമായ കുറവ് വന്നിട്ടുള്ളത്.
പാചകവാതകം
പാചകവാതകത്തിന് കേന്ദ്ര സർക്കാർ വീണ്ടും സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ പല ഘട്ടങ്ങളിലായി നിർത്തലാക്കിയ സബ്സിഡിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പുനസ്ഥാപിക്കുന്നത്. സിലിണ്ടറിന് 200 രൂപ എന്ന കണക്കിൽ പരമാവധി 12 സിലിണ്ടറുകൾക്കാണ് സബ്സിഡി ലഭിക്കുക.
വളങ്ങളും കീടനാശിനികളും
കാർഷിക രംഗത്ത് വളങ്ങളുടെയും കീടനാശിനികളുടെയും വില ഉയരുന്ന സാഹചര്യത്തിൽ ഇവയ്ക്ക് നൽകുന്ന സബ്സിഡി കേന്ദ്രം ഉയർത്തും. നിലവിൽ 1.05ലക്ഷം കോടി രൂപയാണ് വളങ്ങളുടെയും കീടനാശിനികളുടെയും സബ്സിഡിക്കായി കേന്ദ്രം നൽകുന്നത്. ഇതിനുപുറമേ ഒരു ലക്ഷം കോടി രൂപ കൂടി അധിക സബ്സിഡിയായി നൽകും.
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ
പ്ളാസ്റ്റിക്ക് ഉത്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുടെയും അനുബന്ധ ഘടകങ്ങളുടെയും ഇറക്കുമതിക്ക് ഏർപ്പെടുത്തിയിട്ടുള്ള കസ്റ്രംസ് തീരുവ കുറയ്ക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ മേഖലയിൽ ഇറക്കുമതിയെയാണ് ഇന്ത്യ വൻതോതിൽ ആശ്രയിക്കുന്നതിനാലാണ് ഇറക്കുമതി നികുതിയിൽ കുറവ് വരുത്തിയതെന്ന് ധനകാര്യമന്ത്രി പറഞ്ഞു.
ഇരുമ്പ് - ഉരുക്ക്
പ്ളാസ്റ്റിക്ക് ഉത്പന്നങ്ങൾക്ക് സമാനമായി ഇരുമ്പിന്റെയും ഉരുക്കിന്റെയും അനുബന്ധ ഘടകങ്ങളുടെ ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവയും കുറയും. ഈ മേഖലയിൽ കയറ്റുമതിക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
സിമന്റ്
നിർമാണ മേഖലയിൽ സിമന്റ് ലഭ്യത ഉറപ്പാക്കാനും സിമന്റ് വില കുറയ്ക്കാനും കേന്ദ്രം ഇടപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. സിമന്റ് മേഖലയിൽ ചരക്ക് ഗതാഗതം സുഗമമാക്കാനും ഇടപെടുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |