കൊച്ചി: തൃക്കാക്കരയെ വിശപ്പുരഹിത നഗരവും ട്രാവൽ ഹബ്ബുമാക്കുമെന്ന വാഗ്ദാനവുമായി എൽ.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. അതേസമയം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അടക്കം ഉന്നയിച്ച് പിണറായി സർക്കാരിനെതിരായ പോരാട്ടം യു.ഡി.എഫ് കനപ്പിച്ചു. കേന്ദ്രം ഇന്ധനവില കുറച്ചത് മുതലാക്കാമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ.
മുന്നണികളിൽ ആദ്യം പ്രകടനപത്രിക പുറത്തിറക്കിയത് എൽ.ഡി.എഫാണ്. തുടർഭരണം സാദ്ധ്യമാക്കിയ ജനതയ്ക്കൊപ്പം ചേരാൻ തൃക്കാക്കര നിവാസികൾക്ക് അവസരം കൈവന്നെന്ന വിശേഷണത്തോടെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. കെ -റെയിലും മെട്രോയും ഒന്നിക്കുന്ന ട്രാവൽഹബ്ബായി മാറ്റുമെന്ന് വാഗ്ദാനം നൽകുന്നു. പശ്ചാത്തലസൗകര്യം വികസിപ്പിച്ച് പുതിയ തൊഴിൽസാദ്ധ്യത വർദ്ധിപ്പിക്കുമെന്നും വാഗ്ദാനമുണ്ട്.
മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, വി. ശിവൻകുട്ടി, മുഹമ്മദ് റിയാസ്, വീണാ ജോർജ്, സജി ചെറിയാൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി.എൻ. വാസവൻ, മുൻമന്ത്രിമാരായ കെ.ടി. ജലീൽ, തോമസ് ഐസക്, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ മണ്ഡലത്തിൽ പര്യടനം നടത്തി.
സാമ്പത്തികം ഉന്നയിച്ച് യു.ഡി.എഫ്
കേരളത്തിന്റെ സാമ്പത്തികസ്ഥിതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് യു.ഡി.എഫിന്റെ പ്രചാരണം. മന്ത്രിമാർ ജാതിയും മതവും തിരിച്ച് പ്രചാരണം നടത്തുന്നെന്ന ആരോപണം ഇന്നലെയും നേതാക്കൾ ആവർത്തിച്ചു. വിദ്വേഷപ്രസംഗം നടത്തിയ പി.സി. ജോർജിനെ സർക്കാർ സംരക്ഷിക്കുന്നെന്ന ആരോപണവും നേതാക്കൾ ഉന്നയിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഉമ്മൻചാണ്ടി തുടങ്ങി ഘടകകക്ഷി നേതാക്കളടക്കമുള്ളവർ വീടുകൾ തോറുമുള്ള പ്രചാരണം തുടരുകയാണ്.
അതേസമയം ത്രികോണമത്സരമെന്ന വിലയിരുത്തലിലാണ് എൻ.ഡി.എ പ്രചാരണം. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് ഉൾപ്പെടെയുള്ള നേതാക്കളാണ് ഇന്നലെ പ്രചാരണത്തിനിറങ്ങിയത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുൾപ്പെടെ നേതാക്കൾ പങ്കെടുക്കുന്ന 500 സ്‌ക്വാഡുകൾ ഇന്ന് വീടുകൾതോറും പ്രചാരണം നടത്തും. കേന്ദ്രം ഇന്ധനനികുതി കുറച്ചെങ്കിലും സംസ്ഥാനം തയ്യാറാകുന്നില്ലെന്ന പ്രചാരണം ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞു.
തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് കെ. സുധാകരൻ
കുറ്റം നോക്കിയല്ല രാഷ്ട്രീയം നോക്കിയാണ് കേസെടുക്കുന്നതെന്നും തനിക്കെതിരായ കേസിന് നിയമപരമായ നിലനില്പില്ലെന്ന് മനസിലാക്കിയാണ് സർക്കാർ താത്പര്യം കാണിക്കാത്തതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. അതിനാലാണ് മുഖ്യമന്ത്രി കൂടുതൽ പ്രതികരിക്കാത്തതെന്നും പറഞ്ഞ കാര്യത്തിൽനിന്ന് പിന്നാക്കം പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |