തൃശൂർ : പാസ്സിംഗ് ഒട്ട് പരേഡ് കഴിഞ്ഞ് നിറമനസ്സോടെ വീട്ടിലേക്കു തിരിച്ച കൂട്ടുകാരികളായ ശ്രീലക്ഷ്മിയെയും ആതിരയെയും കാത്തിരിക്കുന്നത് കതിർമണ്ഡപം. ഇന്നലെ സിവിൽ എക്സൈസ് ഓഫീസർ കുപ്പായമണിഞ്ഞ ഇരുവരുടെയും വിവാഹം ഇന്നാണ്.
എറണാകുളം മൂവാറ്റുപുഴ പാമ്പാക്കുട കളപ്പുരയിൽ വിമൽകുമാറിന്റെയും ഷൈലജയുടെയും മകളാണ് ശ്രീലക്ഷ്മി. മലപ്പുറം ഏറനാട് മഞ്ചേരി താണിപ്പാറ വീട്ടിൽ വേലായുധന്റെയും കാർത്യായനിയുടെയും മകളാണ് ആതിര. ശ്രീലക്ഷ്മിയെ തൃപ്പൂണിത്തുറ എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ വിവേക് താലി ചാർത്തും. ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടറായ വിപിനാണ് ആതിരയുടെ വരൻ.
ലിറ്ററേച്ചർ ബിരുദാനന്തര ബിരുദധാരിയായ ശ്രീലക്ഷ്മിയും ബി.ടെക്കുകാരി ആതിരയും പൂത്തോൾ എക്‌സൈസ് അക്കാഡമിയിലെ എട്ടു മാസത്തെ പരിശീലനത്തിനിടെയാണ് അടുത്ത സുഹൃത്തുക്കളായത്. പരിശീലനത്തിനിടെ വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹത്തീയതി കുറിച്ചപ്പോൾ ഇരുവർക്കും ഒരേ നാൾ.
പരേഡ് പൂർത്തിയാക്കി ഉദ്യോഗസ്ഥരുടെ ആശീർവാദം വാങ്ങിയാണ് പുതു ജീവിതത്തിലേക്ക് യാത്രയായത്. ഇരുവരുടേയും കുടുംബാംഗങ്ങളും പാസിംഗ് ഔട്ട് പരേഡ് കാണാനെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |