കോട്ടയം: വിദ്വേഷ പ്രസംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ പി സി ജോർജിനെ അറസ്റ്റുചെയ്യാൻ തെരച്ചിൽ ശക്തമാക്കി പൊലീസ്. ഈരാറ്റുപേട്ടയിലെ വീട്ടിലടക്കം ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്.
അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെ സി സി ടി വി ക്യാമറകൾ പൊലീസ് പരിശോധിച്ചിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഒരുവിവരവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. പി സി ജോർജ് പോകാനിടയുള്ള മറ്റുസ്ഥലങ്ങളിലായിരിക്കും ഇന്ന് കൂടുതൽ പരിശോധന നടത്തുക എന്നാണ് വിവരം.
അതേസമയം, മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരെ പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചേക്കും. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ തനിക്കെതിരെ നീങ്ങുന്നതെന്നുമാണ് പി സി ജോർജ് ആരോപിക്കുന്നത്. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ വെണ്ണലയിലും സമാന രീതിയിലുളള പരാമർശങ്ങൾ ആവർത്തിച്ചെന്ന പരാതിയെത്തുടർന്ന് ഈ മാസം 10 നാണ് പാലാരിവട്ടം പൊലീസ് ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |