ടോക്കിയോ: ക്വാഡ് സമ്മേളനത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വാനോളം പ്രശംസിച്ച് ലോകനേതാക്കൾ.
കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യയെ പ്രശംസിച്ച യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, ചൈനയെ കണക്കിന് വിമർശിച്ചു.
'സ്വേച്ഛാധിപത്യ രാജ്യങ്ങളായ ചൈനയ്ക്കും റഷ്യയ്ക്കും ലോകത്തെ നന്നായി കൈകാര്യം ചെയ്യാനാകുമെന്നൊരു തെറ്റിദ്ധാരണ എല്ലാവർക്കുമുണ്ട്. എന്നാൽ, മോദിയുടെ വിജയം ആ ചിന്താഗതിയെ തകർത്തു. ജനാധിപത്യ രാജ്യങ്ങൾക്കും കാര്യങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് മോദി ലോകത്തിന് മുന്നിൽ തെളിയിച്ചു. ഒരേ വലിപ്പമുള്ള രാജ്യങ്ങളായിട്ടും കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ വിജയിച്ചു. ചൈന അമ്പേ പരാജയപ്പെട്ടു.' - ബൈഡൻ പറഞ്ഞു.
സമ്മേളനത്തിൽ പ്രസംഗിക്കാൻ ബൈഡൻ മുൻകൂട്ടി തയ്യാറാക്കിയ കുറിപ്പിൽ ഇതുണ്ടായിരുന്നില്ലെന്നും ചർച്ചയ്ക്കിടെ പ്രത്യേക ഇടപെടൽ നടത്തിയാണ് അദ്ദേഹം മോദിയെ പ്രശംസിച്ചതെന്നും യു.എസ് വൃത്തങ്ങൾ പറഞ്ഞു.
മറ്റ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ വാക്സിൻ വിതരണം ഇന്ത്യയുടെ കരുത്തും വിജയവുമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു.
ക്വാഡ് വാക്സിൻ ഇനിഷ്യേറ്റീവിന് കീഴിൽ വിതരണം ചെയ്ത ഇന്ത്യൻ നിർമ്മിത വാക്സിനുകൾ തായ്‌ലൻഡും കംബോഡിയയും നന്ദിയോടെ സ്വീകരിച്ചെന്ന് ഇന്ത്യയെ അഭിനന്ദിച്ച് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു.
ജപ്പാന് സമീപം റഷ്യൻ, ചൈനീസ് യുദ്ധവിമാനങ്ങൾ
ടോക്കിയോയിൽ ക്വാഡ് ഉച്ചകോടി നടക്കവെ ജപ്പാന് സമീപം റഷ്യൻ, ചൈനീസ് യുദ്ധ വിമാനങ്ങൾ സംയുക്ത പറക്കൽ നടത്തിയെന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രി നൊബുവോ കിഷി. ജപ്പാൻ കടലിനും കിഴക്കൻ ചൈനാ കടലിനും മീതെ പ്രത്യക്ഷപ്പെട്ട വിമാനങ്ങൾ പ്രാദേശിക വ്യോമാതിർത്തി ലംഘിച്ചിട്ടില്ല. കഴിഞ്ഞ നവംബർ മുതൽ ഇത് നാലാം തവണയാണ് റഷ്യൻ, ചൈനീസ് യുദ്ധ വിമാനങ്ങൾ ജപ്പാന് സമീപം പ്രത്യക്ഷപ്പെടുന്നത്. ദക്ഷിണ കൊറിയയുടെ വ്യോമ പ്രതിരോധ മേഖലയ്ക്ക് സമീപവും ഈ യുദ്ധവിമാനങ്ങൾ പ്രത്യക്ഷപ്പെട്ടതായി ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ് ഒഫ് സ്റ്റാഫ്സ് അറിയിച്ചു.
അതേ സമയം, തങ്ങളുടെ ടി.യു - 95എം.എസ് യുദ്ധവിമാനങ്ങളും ചൈനയുടെ എച്ച് - 6 കെ യുദ്ധവിമാനങ്ങളും ജപ്പാൻ കടൽ, കിഴക്കൻ ചൈനാക്കടൽ, പടിഞ്ഞാറൻ പസഫിക് എന്നിവയ്ക്ക് മുകളിൽ പതിവായി നടത്താറുള്ള തന്ത്രപ്രധാനമായ സംയുക്ത പട്രോളിംഗാണ് ഇന്നലെ നടത്തിയതെന്നും അന്തർദേശീയ നിയന്ത്രണങ്ങളുടെയോ മറ്റ് രാജ്യങ്ങളുടെ വ്യോമാതിർത്തിയുടെയോ ലംഘനങ്ങൾ സംഭവിച്ചിട്ടില്ലെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേ സമയം, യുക്രെയിൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് റഷ്യയും ചൈനയും സംയുക്തമായി വിമാനങ്ങൾ പറത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |