കോഴിക്കോട്: പഴുത്ത് തുടുത്ത മാമ്പഴം കാണുമ്പോഴേ നാവിൽ കൊതിയൂറും. നഗരത്തിൽ എവിടെ തിരിഞ്ഞാലും മാമ്പഴമാണ്. എന്നാൽ പഴുപ്പിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നെന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകൾ മാമ്പഴം വാങ്ങാൻ മടി കാണിക്കുന്നുണ്ട്. അന്യ സംസ്ഥാനത്ത് നിന്നെത്തുന്ന മാങ്ങകളിൽ കാർബൈഡ് അംശമുണ്ടെന്ന ആശങ്ക തത്കാലം അകറ്റി നിറുത്താം. ജില്ലയിൽ എവിടെയും മാമ്പഴ പരിശോധനയിൽ കാർബൈഡിന്റെ അംശം കണ്ടിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിപ്പ് മാമ്പഴ പ്രേമികൾക്ക് ആശ്വാസമായി. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ച എത്ലീൻ അല്ലെങ്കിൽ എഥോഫോൺ എന്ന വാതകം ഉപയോഗിച്ച് പഴങ്ങൾ പഴുപ്പിക്കുന്ന രീതിയാണ് ഉപയോഗിക്കുന്നത് എന്നും അധികൃതർ വ്യക്തമാക്കി.
കൃതൃമമായി പഴങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് കാത്സ്യം കാർബൈഡ്. കാൻസർ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാത്സ്യം കാർബൈഡ് വഴിയൊരുക്കും. ഇങ്ങനെ പഴുപ്പിച്ച പഴങ്ങളുടെ ഉൾവശം നന്നായി പഴുത്തിട്ടുണ്ടാകില്ല. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് മാമ്പഴം ജില്ലയിലെത്തിക്കുന്നത്. സീസൺ കണ്ട് ജില്ലയിൽ നിന്ന് കർണാടകത്തിൽ പോയി മാമ്പഴകൃഷി ചെയ്യുന്നവരുമുണ്ട്. ബംഗനപ്പള്ളി, ചേലൻ, സുന്ദൂരു, പിയൂർ, മല്ലിക എന്നിവയാണ് കൂടുതലായും കൊണ്ടുവരുന്നത്. കിലോയ്ക്ക് 50 മുതൽ 100 വരെയാണ് മാമ്പഴ വില.
നിലവിൽ കാത്സ്യം കാർബൈഡ് സാന്നിദ്ധ്യം മാമ്പഴത്തിൽ കണ്ടെത്തിയിട്ടില്ല. രാസവസ്തുക്കൾ എന്നതിൽ അനുവദനീയമായവയുമുണ്ട്'
സി.എ വിമൽ
നോഡൽ ഫുഡ് സേഫ്ടി ഓഫീസർ, കോഴിക്കോട്
വിഷാംശം നീക്കംചെയ്യാൻ
ഒരു പാത്രം വെള്ളത്തിൽ ഒരു സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് പഴങ്ങൾ കഴുകിയെടുക്കുക. പകുതിയിലധികം വിഷാംശം നീക്കം ചെയ്യാൻ ഇത് സഹായിക്കും. രണ്ട് കപ്പ് വെള്ളത്തിൽ മഞ്ഞൾപ്പൊടിയും ഉപ്പും ഓരോ സ്പൂൺ വീതം ചേർത്ത മിശ്രിതത്തിൽ പഴങ്ങൾ കഴുകിയെടുക്കുന്നതും ഗുണം ചെയ്യും. പഴങ്ങൾ വാങ്ങുമ്പോൾ പുറംതൊലിയിൽ കറുത്ത പാടുകൾ ഉള്ളവ വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ബംഗനപ്പള്ളി, ചേലൻ, സുന്ദൂരു, പിയൂർ, മല്ലിക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |