SignIn
Kerala Kaumudi Online
Thursday, 19 September 2024 6.30 PM IST

അവകാശ സംരക്ഷണത്തിന് ഐക്യസമരം

Increase Font Size Decrease Font Size Print Page

photo

റെയിൽവേ തൊഴിലാളികളുടെ സമരൈക്യ പ്രസ്ഥാനമായ ഡി.ആർ.ഇ.യു - 34-ാം സമ്മേളനം തൃച്ചിയിൽ നടക്കുമ്പോൾ, ഇന്ത്യൻ റെയിൽവേയുടെ നിലനില്പ് തന്നെ ഇല്ലാതാക്കുന്ന വിധത്തിൽ പൊടിപൊടിക്കുന്ന ആസ്‌തി വില്പനയ്ക്കും ആളെ കുറയ്ക്കലിനും അവകാശനിഷേധത്തിനുമെതിരെ ദേശീയ തലത്തിൽ ഫലപ്രദമായ ചെറുത്തുനില്പ് ഉയർത്താൻ കർമ്മപരിപാടിക്ക് രൂപം നൽകും. 1918 ജൂൺ 18ന് നാഗപ്പട്ടണം വർക്ക്‌ഷോപ്പ് കേന്ദ്രീകരിച്ചു രൂപീകരിക്കപ്പെട്ട സൗത്ത് ഇന്ത്യൻ സെൻട്രൽ ലേബർ യൂണിയന്റെയും തുടർന്നുവന്ന സൗത്ത് ഇന്ത്യൻ ലേബർ യൂണിയൻ, സതേൺ റെയിൽവേ ലേബർ യൂണിയൻ എന്നീ സംഘടനകളുടെയും തുടർച്ചയാണ് ഡി.ആർ.ഇ.യു .

ദേശീയ പ്രസ്ഥാനവുമായി ഇഴചേർന്നു പ്രവർത്തിച്ച പാരമ്പര്യമാണ് ഇതിനുള്ളത്. 1919ൽ നാഗപ്പട്ടണം സന്ദർശിച്ച മഹാത്മജി സൗത്ത് ഇന്ത്യൻ സെൻട്രൽ ലേബർ യൂണിയൻ മെമ്പർമാരെ അഭിസംബോധന ചെയ്തു. മാത്രമല്ല ഇന്ന് ത്യാഗഭൂമിയായ പൊന്മല (ഗോൾഡൻ റോക്ക്) യൂണിയൻ ഓഫീസ് കെട്ടിടത്തിന്റെ ശിലാന്യാസം നടത്തിയതും മഹാത്മജിയാണ്.

ആനന്ദൻ നമ്പ്യാർ റെയിൽവേ തൊഴിലാളി മണ്ഡലത്തിൽ നിന്ന് മദ്രാസ് പ്രവിശ്യാ അസംബ്ളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ, 1952ൽ ഒന്നാം പാർലമെന്റ് തിരഞ്ഞെടുപ്പിൽ അന്നത്തെ റെയിൽവേ മന്ത്രി സന്താനത്തെ വെല്ലുവിളിച്ചു തഞ്ചാവൂർ മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെടുത്തി എം.പിയായി. പിന്നീട് 1962ലും 1967ലും തിരുച്ചിറപ്പള്ളിയിൽ നിന്നും എം.പിയായി തിരഞ്ഞെടുക്കപ്പെട്ടത് യൂണിയൻ ചരിത്രത്തിലെ സുവർണ ഏടുകളാണ്.

1958 ഒക്‌ടോബർ രണ്ട് മുതൽ അനന്ദൻ നമ്പ്യാർ 11 ഇന അവകാശ പത്രിക അംഗീകരിച്ചുകിട്ടാൻ നടത്തിയ അനിശ്ചിതകാല നിരാഹാര സമരം സതേൺ റെയിൽവേയെ പിടിച്ചുകുലുക്കി. ജനറൽ മാനേജർ ഓഫീസിനു മുൻപിൽ 10 ദിവസം നീണ്ടുനിന്ന സമരം പ്രധാനമന്ത്രിയും ഇടപെട്ടാണ് ഒത്തുതീർപ്പിലെത്തിച്ചത്. എ.കെ.ജി മദ്രാസിലെത്തിയാണ് സമരം അവസാനിപ്പിച്ചത്. റെയിൽവേയിൽ പ്രത്യേകം പേഴ്സണൽ ഡിപ്പാർട്ട്‌മെന്റ് രൂപീകരിച്ചതു പ്രസ്തുത സമരത്തെ തുടർന്നാണ്. പതിനായിരത്തിൽപ്പരം തൊഴിലാളികളാണ് സമരത്തിൽ അണിനിരന്നത്.

കാഷ്വൽ ലേബർ പ്രശ്നം ഉയർത്തിക്കൊണ്ടുവരികയും നിരന്തര പോരാട്ടത്തിലൂടെയും നിയമയുദ്ധം സുപ്രീംകോടതി വരെ നടത്തിയും ലൈവ് രജിസ്റ്ററും സ്ഥിരനിയമനവും നേടിയെടുത്തതു ഡി.ആർ. ഇ.യു ആണ്. അപ്രെന്റിസ് പ്രശ്നം ഏറ്റെടുത്തതും നിരന്തര സമരങ്ങളിലൂടെയും പാർലമെന്റ് പെറ്റിഷൻ കമ്മിറ്റിയുടെ ഇടപെടലിലൂടെ സ്ഥിരനിയമനം നേടിയെടുത്തതും ഡി.ആർ.ഇ.യു ആണ്. ഇന്ന് കരാർ തൊഴിലാളികളുടെ പ്രശ്നങ്ങളേറ്റെടുക്കാനും ഡി.ആർ.ഇ.യു - മാത്രമാണുള്ളത്. റെയിൽവേ സ്വകാര്യവത്‌കരണത്തിനെതിരെയും1994 മുതൽ ഡി.ആർ.ഇ.യു തുടർച്ചയായി പ്രചാരണ പ്രക്ഷോഭപരിപാടികളിൽ ജനങ്ങളെയാകെ അണിനിരത്തി മുന്നോട്ടുപോകുന്നു. കേരളത്തിൽ ജനകീയകൂട്ടായ്മ സംഘടിപ്പിച്ചു. കോഴിക്കോട് / എറണാകുളം സ്റ്റേഷൻ സ്വകാര്യവത്‌കരണത്തെ താത്‌കാലികമായെങ്കിലും തടഞ്ഞുനിറുത്താൻ കൂട്ടായ്‌മയ്ക്കു കഴിഞ്ഞിട്ടുണ്ട്.

ആളെക്കുറയ്ക്കലിനും അവകാശനിഷേധത്തിനുമെതിരെ, ഇ - പാസിന്റെ പേരിൽ യാത്രാസൗജന്യങ്ങൾ നിഷേധിക്കുന്നതിനെതിരെ ഡി.ആർ.ഇ.യു വിട്ടുവീഴ്ചയില്ലാതെ പോർമുഖത്താണ്. ഈ പശ്ചാത്തലത്തിൽ നടക്കുന്ന സമ്മേളനം റെയിൽവേയെ സംരക്ഷിക്കാൻ, അവകാശങ്ങൾ സംരക്ഷിക്കാൻ ഐക്യസമരം സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കും.

ഡി.ആർ.ഇ.യു ജോയിന്റ് ജനറൽ സെക്രട്ടറിയാണ് ലേഖകൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DREU CONFERENCE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.