രാഷ്ട്രീയപ്രക്രിയയിലെ സ്ത്രീപങ്കാളിത്തം സമൂഹശാക്തീകരണത്തിന്
തിരുവനന്തപുരം: ഒൗന്നത്യത്തിലേക്കുള്ള പാതയിൽ സ്ത്രീകൾക്കുള്ള തടസ്സങ്ങൾ നീക്കുന്നതിൽ കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിനന്ദിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭയിൽ സംഘടിപ്പിച്ച വനിതാസാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യ-വിദ്യാഭ്യാസ- തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ കേരളം മാതൃകയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ ആരോഗ്യപ്രവർത്തകരെ സംഭാവന ചെയ്യുന്നതിൽ കേരളം എല്ലായ്പ്പോഴും മുന്നിലാണ്. നീതിപീഠത്തിന്റെ ഉന്നത പദവിയിലെത്തിയ ആദ്യ വനിതയായ ജസ്റ്റിസ് എം. ഫാത്തിമ ബീവിയെ ഇന്ത്യയ്ക്ക് സമ്മാനിച്ച നാടാണ് കേരളമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയപ്രക്രിയയിൽ സ്ത്രീകളുടെ മികച്ച പങ്കാളിത്തം സമൂഹത്തിന്റെ സമ്പൂർണ്ണ ശാക്തീകരണത്തിനും ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും ഉതകുന്നതാണെന്ന് രാഷ്ട്രപതി ഓർമ്മിപ്പിച്ചു. കൂടുതൽ വനിതകൾ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് നൽകിയ 50 ശതമാനം സംവരണത്തെ സ്ത്രീ ശാക്തീകരണമെന്ന് പറയുന്നത് ഉചിതമല്ല. കാരണം സ്ത്രീകൾ ശക്തരാണ്. ഒന്നിനുപിറകേ ഒന്നായി വിവിധ മേഖലകളിൽ സ്ത്രീകൾ പ്രതിബന്ധങ്ങൾ മറികടക്കുകയാണ്. സായുധസേനയിലെ വനിതകളുടെ വർദ്ധിച്ച പങ്കാളിത്തമാണ് ഏറ്റവും ഒടുവിലത്തേത്. പ്രതിസന്ധിയുടെ മാസങ്ങളിൽ രാഷ്ട്രത്തിന് കാവൽ നിന്ന കൊറോണ യോദ്ധാക്കളിൽ സ്ത്രീകളാകും കൂടുതൽ. അവർ നിസ്വാർത്ഥ പരിചരണത്തിന്റെ മാതൃകയായെന്നും രാഷ്ട്രപതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |