തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയതിനെതിരെ രംഗത്തുവന്ന ബി.ജെ.പി എം.പി മേനക ഗാന്ധിക്ക് രേഖാമൂലം മറുപടി നൽകാൻ വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി എ.കെ. ശശീന്ദ്രൻ നിർദ്ദേശം നൽകി. കേന്ദ്ര വന്യജീവി നിയമം അനുശാസിക്കുന്ന വിധത്തിൽ മാത്രമാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
സംസ്ഥാനത്തെ വനമേഖലയോട് ചേർന്ന് താമസിക്കുന്ന കർഷകരുടെയും മറ്റു ജനങ്ങളുടെയും ദുരിതത്തിന് ശാശ്വതമായ പരിഹാരമെന്ന നിലയിലാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ ബാദ്ധ്യതയാണ് ഇതിലൂടെ നിറവേറ്റാൻ ശ്രമിക്കുന്നത്. വനത്തിനുള്ളിൽ കടന്ന് കാട്ടുപന്നികളെ വെടിവയ്ക്കാനും നശിപ്പിക്കാനും സംസ്ഥാന സർക്കാർ ആർക്കും അനുമതി നൽകിയിട്ടില്ല തുടങ്ങിയ കാര്യങ്ങളാകും മറുപടിയിൽ ഉൾപ്പെടുത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |