ഇരിട്ടി: പെരുമ്പറമ്പിൽ പച്ചക്കറി കട തീവച്ച് നശിപ്പിച്ചു. പെരുമ്പറമ്പ് സ്‌കൂളിന് സമീപം മാവുള്ള കരിയിലെ തയ്യിൽ ഷൈനിയുടെ റോഡരികിലുള്ള പച്ചക്കറികടയാണ് തീ വച്ച് നശിപ്പിച്ച നിലിയിലുള്ളത്. ഷൈനിയുടെ പരാതിയിൽ ഇരിട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 1മണിയോടെയാണ് കടയ്ക്ക് തീപിടിച്ചതായി സമീപത്തെ വീട്ടുകാർ കാണുന്നത്. ഇവർ ഇരിട്ടി അഗ്നിശമന സേനയെ വിവരം അറിയിക്കുകയും ഇവർ എത്തി തീ അണക്കുകയുമായിരുന്നു. ആറ് മാസം മുമ്പാണ് ഷൈനി ഇവിടെ റോഡരികിൽ ഷെഡ് കെട്ടി പച്ചക്കറികട ആരംഭിച്ചത്. ഓലയും പ്ലാസ്റ്റിക് ഷീറ്റുകളും മേഞ്ഞതായിരുന്നു മേൽക്കൂര. പച്ചക്കറികൾക്ക് പുറമെ പഴവർഗങ്ങളും, ലോട്ടറി, കൂൾഡ്രിംഗ്സ്, ഉണക്ക മത്സ്യം ഉൾപ്പെടെ ഇവിടെ വിൽപന നടത്തി വരികയായിരുന്നു. ബി.ജെ.പി ബൂത്ത് കമ്മിറ്റി അംഗമായ ഷൈനി ഇവിടെ ഉള്ളവരെല്ലാമായി നല്ല ബന്ധം പുലർത്തുന്ന ആളാണ്.
ഇതിൽ രാഷ്ട്രീയം സംശയിക്കുന്നില്ലെങ്കിലും കടയ്ക്ക് ആരോ തീവച്ചതായാണ് സംശയം. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.ആർ. സുരേഷ്, ഇരിട്ടി മണ്ഡലം ജനറൽ സെക്രട്ടറി പ്രിജേഷ് അളോറ എന്നിവർ സ്ഥലം സന്ദർശിച്ചു. ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 75000 രൂപയുടെ നഷ്ടമുണ്ടായതായി ഷൈനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |