തൃശൂർ: സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന 'തങ്കം' സിനിമ ആറ് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളുടെ സാന്നിദ്ധ്യംകൊണ്ട് ഇനി തങ്കംപോലെ തിളങ്ങും. അവാർഡ് നേടിയ ബിജുമേനോൻ, ഉണ്ണിമായ, ദിലീഷ് പോത്തൻ, വിനീത് ശ്രീനിവാസൻ, ശ്യാം പുഷ്‌കരൻ, കലാസംവിധായകൻ ഗോകുൽദാസ് എന്നിവരാണ് ഈ സിനിമയിലെ ഭാഗമാകുന്നത്. ആറ് പുരസ്കാര ജേതാക്കൾ ഒന്നിക്കുന്ന ചിത്രമെന്ന ബഹുമതി ഇനി 'തങ്ക'ത്തിന്.
തൃശൂരിൽ ഇന്ന് ചിത്രീകരണം തുടങ്ങുന്നതിന്റെ ഭാഗമായി ഇന്നലെ ഈ സിനിമയ്ക്കായി ഇവർ ഒത്തുകൂടിയപ്പോഴാണ് അവാർഡ് പ്രഖ്യാപനം എത്തിയത്. ഒരുമിച്ചിരിക്കുമ്പോൾ ലഭിച്ച പുരസ്‌കാരത്തിന്റെ ആകസ്മികതയും സന്തോഷവും മറച്ചുവയ്ക്കാതെ മനസ് തുറന്ന് ജേതാക്കൾ ചിരിച്ചു. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. കൂട്ടായ്മയുടെ ഫലവും അതിനുള്ള അംഗീകാരവുമാണ് ഈ നേട്ടമെന്ന് ജേതാക്കൾ പ്രതികരിച്ചു.
ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാമും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിനീത് ശ്രീനിവാസനും ബിജു മേനോനുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജോജിയിലെ അഭിനയത്തിനാണ് ഉണ്ണിമായ സ്വഭാവ നടിക്കുള്ള പുരസ്‌കാരം നേടിയത്. ഇതേചിത്രത്തിലെ സംവിധായകനായ ദിലീഷ് പോത്തൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ എന്നിവർക്കും പുരസ്‌കാരം ലഭിച്ചു. ജനപ്രിയചിത്രത്തിനുള്ള അവാർഡ് ലഭിച്ച ഹൃദയത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ. തുറമുഖം എന്ന ചിത്രത്തിലൂടെ മികച്ച കലാസംവിധായകനുള്ള പുരസ്കാരം നേടിയത് ഗോകുൽദാസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |