ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെ നിയമാവലി പരിഷ്‌കരിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
21 വർഷം മുമ്പുള്ള കേസാണത്. കോടതി വിധി വെള്ളാപ്പള്ളിക്ക് തിരിച്ചടിയാണെന്ന് ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. 'താൻ അവിടെ ഇരുന്നോളൂ' എന്നാണ് കോടതി പറഞ്ഞത്. ജനറൽസെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന ആവശ്യം കോടതി തള്ളിയെന്ന സത്യം എല്ലാവരും മനസിലാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് മുഴക്കിയ വിദ്വേഷ മുദ്രാവാക്യം പാടില്ലാത്തതാണ്. വിഷം തുപ്പുന്നതാണ് ആ മുദ്രാവാക്യങ്ങൾ. മത സംഘട്ടനമുണ്ടാക്കാൻ ദുഷ്ട ശക്തികൾ ശ്രമിച്ചു. മുസ്ളിം സമുദായത്തിൽ നിന്ന് ആരും മുദ്രാവാക്യത്തെ തള്ളിപ്പറഞ്ഞില്ല. ലോകാവസാനം വരെ നടക്കാത്ത കാര്യമാണ് കുട്ടിയെ കൊണ്ട് വിളിപ്പിച്ചത്. രാജ്യം കൊടുത്ത സ്വാതന്ത്ര്യം ചൂഷണം ചെയ്യുകയാണ്. കുട്ടി നിഷ്‌കളങ്കനാണ്. മുദ്രാവാക്യം വിളിക്കാൻ പഠിപ്പിച്ചവരാണ് കുറ്റക്കാർ.
എയ്ഡഡ് സ്‌കൂൾ നിയമനം പി.എസ്.സിക്കോ മറ്റ് ഏജൻസികൾക്കോ വിടണമെന്ന യോഗത്തിന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോർജിനെക്കൊണ്ട്
ബി.ജെ.പിക്ക് ലാഭമില്ല
നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണ് പി.സി. ജോർജ് വായ് തുറക്കുന്നത്. അതിലൂടെ വാർത്താ പുരുഷനാകാൻ ശ്രമിക്കുകയാണ്. മത സൗഹാർദ്ദത്തെപ്പറ്റി പറയാൻ ജോർജിന് അവകാശമില്ല. മരുമകളെ ക്രിസ്ത്യാനിയാക്കി പേര് മാറ്റിയ ആളാണ്. അഹങ്കാരത്തിന്റെ ആൾരൂപവുമാണ്. ജോർജിനെക്കൊണ്ട് ബി.ജെ.പിക്ക് ഒരു ലാഭവുമുണ്ടാകില്ല. ചാടിച്ചാടി പോകുന്ന നേതാവാണ്. ജോർജ് പ്രമാണി ആണെന്ന തോന്നലുണ്ടാക്കിയത് മാദ്ധ്യമങ്ങളാണ് - വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |