കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതി നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനൊരുങ്ങി പൊലീസ്. പരാതിക്കാരിയുടെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണിത്. നടി പരാതി നൽകുന്നതിന് മുമ്പാണ് വിജയ് ബാബു മാതാവിനെ ഭീഷണിപ്പെടുത്തിയത്.
വിദേശത്ത് ഒളിവിലുള്ള വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചു നൽകിയ നടനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷമായിരിക്കും നടപടി. ദുബായിൽ നേരിട്ടെത്തിയാണ് നടൻ ക്രെഡിറ്റ് കാർഡ് വിജയ് ബാബുവിന് കൈമാറിയത്. രണ്ട് കാർഡുകൾ എത്തിച്ച് നൽകിയെന്നാണ് വിവരം.
ദുബായിൽ ഒരു മാസത്തോളമായി ഒളിവിലുള്ള വിജയ് ബാബു കൈയിലുള്ള പണം തീർന്നതിനെ തുടർന്നാണ് ക്രെഡിറ്റ് കാർഡുകൾ കൈമാറാൻ സുഹൃത്തായ നടനോട് ആവശ്യപ്പെട്ടത്. തൃശൂർ കൊടുങ്ങല്ലൂരിലെ സിനിമാലൊക്കേഷനിലായിരുന്ന നടന് വിജയ് ബാബുവിന്റെ അടുത്ത ബന്ധു കാർഡ് എത്തിച്ച് നൽകുകയായിരുന്നു. തുടർന്ന് നടൻ നെടുമ്പാശേരി വഴി ദുബായിലെത്തിയാണ് കാർഡുകൾ കൈമാറിയത്. കേസിൽ മുൻകൂർ ജാമ്യം ലഭിക്കുന്നത് വരെ വിദേശത്ത് തുടരാനാണ് വിജയ് ബാബുവിന്റെ നീക്കം. അതുവരെ കഴിയാനുള്ള പണത്തിന് വേണ്ടിയാണ് സഹായം തേടിയത്. മറ്റു ചിലരും വിജയ് ബാബുവിന് സഹായം എത്തിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയും അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |