കുന്നംകുളം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിനിടെ ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം പെരുമ്പിലാവ് അഥീനയിൽ വീട്ടിൽ യഹിയ തങ്ങളെ (48) ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. 21ന് ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് ജനമഹാസമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാനായിരുന്നു യഹിയ.
യഹിയ തങ്ങളെ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിനിടെ, കേച്ചേരിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി ജീപ്പ് തടഞ്ഞു. പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കിയാണ് പൊലീസ് മുന്നോട്ടുപോയത്.
ശനിയാഴ്ച രാത്രി പൊലീസ് വീട്ടിലെത്തിയെങ്കിലും യഹിയ തങ്ങളെ പിടികൂടാനായില്ല. ഇന്നലെ രാവിലെ എട്ടോടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരോടൊപ്പം സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. അറസ്റ്റിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്റ്റേഷന് മുമ്പിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിദ്വേഷമുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട് ഇതുവരെ 26 പേരാണ് അറസ്റ്റിലായത്.
അറസ്റ്റിലായവർ റിമാൻഡിൽ
മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവടക്കം കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ചുപേരെ കോടതി പതിന്നാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുട്ടിയുടെ പിതാവ് എറണാകുളം പള്ളുരുത്തി വെളി തങ്ങൾ നഗർ പൂച്ചമുറി പറമ്പ് വീട്ടിൽ അസ്‌കർ ലത്തീഫ് (39), മരട് നെട്ടൂർ മദ്രസപറമ്പിൽ നിയാസ് (42), കൊച്ചി പള്ളുരുത്തി അർപ്പണ നഗർ തെരുവിൽ വീട്ടിൽ ഷമീർ (39), പള്ളുരുത്തി ഞാറക്കാട്ടിൽ വീട്ടിൽ എൻ.വൈ.സുധീർ (41), ആലപ്പുഴ ചേപ്പാട് വിളയിൽ മുഹമ്മദ് തൽഹത്ത് (36) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
നീതിനിർവഹണം അട്ടിമറിക്കാനുള്ള നീക്കം
അപകടകരം: പോപ്പുലർ ഫ്രണ്ട്
കോഴിക്കോട്: ഭരണകൂട, സംഘപരിവാർ താത്പര്യത്തിന് വഴങ്ങി നീതിനിർവഹണം അട്ടിമറിക്കാൻ പൊലീസ് നടത്തുന്ന നീക്കം അപകടകരമെന്ന് പോപ്പുലർഫ്രണ്ട് ഒഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ. പോപ്പുലർഫ്രണ്ട് ആലപ്പുഴയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ആർ.എസ്.എസ് വിരുദ്ധ മുദ്രാവാക്യമാണ് വിളിച്ചതെന്നും അതിന്റെ പേരിൽ സമാനതകളില്ലാത്ത വേട്ടയാണ് പൊലീസ് നടത്തുന്നതെന്നും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയാ തങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തത് ആസൂത്രിതമാണ്. പാതിരാത്രിയിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ കയറി ഭീകരാന്തരീക്ഷമുയാക്കുന്നു. ഇരുപത്തഞ്ചിലധികം പ്രവർത്തകരെ ജയിലിലടച്ചു. ആർ.എസ്.എസിനെ പ്രീണിപ്പിക്കലല്ല പൊലിസിന്റെ പണിയെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർ മനസിലാക്കണം. മുദ്രാവാക്യത്തിന്റെ പേരിൽ നടക്കുന്നത് മുസ്ലിം മുന്നേറ്റത്തെ വേട്ടയാടാനുള്ള ശ്രമമാണ്. ജനലക്ഷങ്ങൾ അണിനിരന്ന സമ്മേളനത്തിലുടനീളം ഉയർന്നത് ആർ.എസ്.എസിനും സംഘപരിവാറിന്റെ ഹിന്ദുത്വ ഭീകരതയ്ക്കും എതിരായ മുദ്രാവാക്യങ്ങളാണ്. അത്തരം ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങൾ പോപ്പുലർ ഫ്രണ്ടിന്റെ നിലപാടിന്റെ ഭാഗമാണ്. സംസ്ഥാന സെക്രട്ടറി സി.എ റഊഫും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |