കൊല്ലം: കൊവിഡ് പോരാളിയായി നാടിന്റെ കൂടെ നിന്ന ഡോ. ലളിത് കുമാർ സിവിൽ സർവീസ് വിജയത്തിൽ വീണ്ടും അവരുടെ അഭിമാനമായി. മുഖത്തല നടുവിലക്കര ആലിയാർ മഠത്തിൽ വെങ്കിട്ട രമണൻ പോറ്റിയുടെയും രാജേശ്വരി അമ്മാളിന്റെയും മകൻ ഡോ. ലളിത് കുമാർ (26) ആണ് 211-ാം റാങ്ക് നേടി നാടിന്റെ തിളക്കമായത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് 2020ൽ എം.ബി.ബി.എസ് നേടിയ ലളിത് കുമാർ പ്രാക്ടീസിന് മുമ്പ് തന്നെ സിവിൽ സർവീസ് പഠനം തുടങ്ങിയിരുന്നു. വലിയ തയ്യാറെടുപ്പില്ലാത്ത ആദ്യപരിശ്രമം ലക്ഷ്യം കണ്ടില്ല. രണ്ടാംവട്ടം ഒരുങ്ങുമ്പോൾ കൊവിഡ് വ്യാപനം രൂക്ഷമായി. കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ഡോക്ടർമാരെ നിയമിക്കുമ്പോൾ ലളിത് കുമാർ സൗജന്യ സേവനത്തിന് തയ്യാറായി. പൂതക്കുളം സി.എഫ്.എൽ.ടി.സിയിലെ കൊവിഡ് ഡ്യൂട്ടിക്കിടെയായിരുന്നു പഠനം. രോഗവ്യാപനം കുറഞ്ഞപ്പോൾ വീട്ടിലിൽ പരിശീലനം തുടർന്നു.
ഡോക്‌ടർ എന്ന സ്വപ്‌നമായിരുന്നു കുട്ടിക്കാലത്ത്. അത് സഫലമായപ്പോൾ സിവിൽ സർവീസ് മനസിലെത്തി. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലും പ്ളസ്ടുവിനും ഫുൾ എ വണ്ണും എപ്ളസും നേടി. എൻട്രൻസ് പരീക്ഷയിലും ഉയർന്ന റാങ്കുണ്ട്. ഐ.എ.എസ് ആണ് സ്വപ്‌നം. കിട്ടിയില്ലെങ്കിൽ ഐ.പി.എസിന് ചേരും. സഹോദരി ഡോ. ശ്രീനിധി തമിഴ്നാട് ശിവഗംഗ മെഡി. ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |