കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. ആദ്യം മുതൽ തന്നെ കേസ് പരിഗണിക്കുന്നതിനാൽ നിയമപരമായി കേസിൽ നിന്ന് പിൻമാറുക സാദ്ധ്യമല്ലെന്ന് വ്യക്തമാക്കികൊണ്ടാണ് കോടതി ആവശ്യം നിരസിച്ചത്. ക്രൈം ബ്രാഞ്ചിന്റെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറണമെന്നായിരുന്നു നടി ആവശ്യപ്പെട്ടത്. തുടരന്വേഷണം അട്ടിമറിക്കുന്നെന്ന അതിജീവിതയുടെ ഹർജി ജൂൺ പത്തിന് പരിഗണിക്കും. കേസന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഇന്ന് 1.45ന് വീണ്ടും പരിഗണിക്കും.
അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈവശമുണ്ടെന്ന ആരോപണം നടൻ ദിലീപ് നിഷേധിച്ചു. അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നും ഫോണുകൾ പിടിച്ചെടുക്കാനുള്ള നീക്കം തടയണമെന്നും നടൻ കോടതിയോട് ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകളുടെ പരിശോധനാഫലം മൂന്ന് മാസം മുൻപ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നുവെന്നാണ് ദിലീപിന്റെ വാദം. ഫലം ഇതുവരെയും പരിശോധിച്ചില്ലെന്ന് ക്രൈം ബ്രാഞ്ച് പറയുന്നത് വിശ്വസനീയമല്ലെന്നും നടൻ പറഞ്ഞു.
ദൃശ്യങ്ങൾ നടന്റെ കൈവശമുണ്ടെന്നും ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് രണ്ട് തവണ തുറന്നെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഫോറസിക് റിപ്പോർട്ടും ഹൈക്കോടതിയിൽ സമർപ്പിച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |